Supreme court about POCSO: കൗമാരക്കാർ പരസ്പര സമ്മതത്തോടെ പ്രണയിക്കട്ടെ… അത് പോക്സോ ആവില്ലെന്ന് സുപ്രീം കോടതി
Teenage Romance Won't Be POCSO: പോക്സോ ചുമത്തിയ പുരുഷന് ശിക്ഷ ലഭിക്കാൻ "ഇര"യായ സ്ത്രീ ആഗ്രഹിക്കാത്ത അസാധാരണ കേസുകളും ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: ഇന്ത്യയിൽ ലൈംഗിക വിദ്യാഭ്യാസ നയം രൂപീകരിക്കാനും പോക്സോ നിയമവുമായി ബന്ധപ്പെട്ട കേസുകൾ സമഗ്രമായി വിലയിരുത്താനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. കൗമാരക്കാരുടെ പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന്റെ പേരിൽ പോക്സോ നിയമപ്രകാരം നടപടി എടുക്കുന്നില്ലെന്നും അവരെ ജയിലിലടക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ
ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്. അമികസ് ക്യൂറിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് കോടതിയുടെ ഈ ഇടപെടൽ. പോക്സോ ചുമത്തിയ പുരുഷന് ശിക്ഷ ലഭിക്കാൻ “ഇര”യായ സ്ത്രീ ആഗ്രഹിക്കാത്ത അസാധാരണ കേസുകളും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനൊരുദാഹരണമായി, 14 വയസ്സിൽ പ്രതിയോടൊപ്പം വീടുവിട്ടുപോവുകയും പിന്നീട് പ്രായപൂർത്തിയായ ശേഷം അയാളെ വിവാഹം കഴിച്ച് കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത ഒരു സ്ത്രീയുടെ കേസ്.ഈ ഉദാഹരണം കോടതി എടുത്തു പറഞ്ഞു.
ഈ കേസിൽ, പ്രതി ചെയ്തതിനെ ഇരയായി പരിഗണിച്ച പെൺകുട്ടി ഒരു “കുറ്റകൃത്യമായി” കണ്ടില്ല. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അസാധാരണമായ അധികാരം ഉപയോഗിച്ച്, 2023-ൽ കൊൽക്കത്ത ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പ്രതിക്ക് ശിക്ഷ നൽകുന്നതിൽ നിന്ന് സുപ്രീം കോടതി വിട്ടു നിന്നു. നേരത്തെ ഒരു പോക്സോ കോടതി അയാൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
പോക്സോ നിയമം
പോക്സോ (POCSO) നിയമം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും അവർക്ക് നീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രധാന നിയമമാണ്. “പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് 2012” എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. 18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ നിയമം സംരക്ഷണം നൽകുന്നു.