വിവാഹം കഴിഞ്ഞ് 6 മാസം, ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി; തെലങ്കാനയെ നടുക്കിയ ദുരഭിമാനക്കൊലകേസില്‍ മുഖ്യ പ്രതിക്ക് വധശിക്ഷ
2018 Telangana Pranay Honour Killing:സമ്പന്ന കുടുംബത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് പറഞ്ഞായിരുന്നു യുവാവിനെ വെട്ടികൊലപ്പെടുത്തിയത്. പ്രണയ് കുമാർ ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട യുവാവായിരുന്നു. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏർപ്പാടാക്കി സംഭവം നടത്തിയത്.

ഹൈദരാബാദ്: തെലങ്കാനയിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച് ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. വാടതക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്കാണ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. എസ്.സി-എസ്.ടി സെക്കന്റെ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ വിചാരണ ആരംഭിച്ച് ആറ് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.
2018ൽ മിരിയാൽഗുഡയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതവർഷിണി എന്ന പെൺകുട്ടിയെ പെരുമല്ല പ്രണയ് കുമാർ വിവാഹം കഴിച്ചിരുന്നു. സമ്പന്ന കുടുംബത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് പറഞ്ഞായിരുന്നു യുവാവിനെ വെട്ടികൊലപ്പെടുത്തിയത്. പ്രണയ് കുമാർ ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട യുവാവായിരുന്നു. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏർപ്പാടാക്കി സംഭവം നടത്തിയത്.
Also Read:അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി രക്തം ക്ഷേത്രത്തിൽ സമർപ്പിച്ചു; പ്രതി അറസ്റ്റിൽ
ഗർഭിണിയായ അമൃതവർഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബർ 14നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് ആറ് മാസം മാത്രം കഴിയവയാണ് ഈ ക്രൂരത അരങ്ങേറിയത്. 2019 ജനുവരിയിൽ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നൽകി.
കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ കുറ്റത്തിൽ പശ്ചാത്തപിച്ച് കത്തെഴുതി വച്ച ശേഷം ജയിലിൽ ആത്മഹത്യ ചെയ്തു. മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 2003ൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരൺ പാണ്ഡ്യയെ വധിച്ച കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതികളാണ് മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി എന്നിവർ.
സംഭവത്തിൽ കേസെടുത്ത പോലീസ് ഫോറൻസിക് തെളിവുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സാക്ഷി മൊഴികൾ എന്നിവ പരിശോധിച്ച ശേഷമാണ് ദുരഭിമാന കൊലയിൽ കോടതി വിധി പുറപ്പെടുവിച്ചത്. 1,600 പേജുള്ള കുറ്റപത്രമാണ് പ്രതികൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചത്. വിചാരണയിൽ 102 പേരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിരുന്നു