Pahalgam Terror Attack: ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് ബൈസരനിലെത്തി; തീവ്രവാദികള്‍ ലക്ഷ്യമിട്ടത് പഹല്‍ഗാം ഉള്‍പ്പെടെ നാലു സ്ഥലങ്ങള്‍
Pahalgam Terror Attack new updates: എൻഐഎയും രഹസ്യാന്വേഷണ ഏജൻസികളും ഇതുവരെ 2,500 ലധികം പേരെയാണ് ചോദ്യം ചെയ്തത്. ടുതൽ ചോദ്യം ചെയ്യലിനായി 186 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലുടനീളം അന്വേഷണം ശക്തമാക്കി
പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പും തീവ്രവാദികള്‍ ബൈസരൻ താഴ്‌വരയിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ഏപ്രിൽ 15നും ഭീകര്‍ പഹല്‍ഗാമിലെത്തിയിരുന്നു. ബൈസരൻ താഴ്‌വര ഉൾപ്പെടെ കുറഞ്ഞത് നാല് സ്ഥലങ്ങളിൽ ഇവര്‍ നിരീക്ഷണം നടത്തി. അരു താഴ്‌വര, പ്രാദേശിക അമ്യൂസ്‌മെന്റ് പാർക്ക്, ബേതാബ് താഴ്‌വര എന്നിവയായിരുന്നു മറ്റ് മൂന്നു സ്ഥലങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ഈ മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതോടെ ഭീകരര്‍ ഇവിടെ നിന്ന് പിന്തിരിയുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികളെ സഹായിച്ചെന്ന് കരുതുന്ന ഇരുപതോളം പേരെ എന്‍ഐഎ തിരിച്ചറിഞ്ഞിരുന്നു. ഇവരില്‍ പലരും അറസ്റ്റിലായി. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്.
ഇതില്‍ നാലു പേരെങ്കിലും ഭീകരരെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ആക്രമണത്തിന് മുമ്പ് പ്രദേശത്ത് മൂന്ന് സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചതിനെക്കുറിച്ചുള്ള തെളിവുകളും പുറത്തുവന്നു.




എൻഐഎയും രഹസ്യാന്വേഷണ ഏജൻസികളും ഇതുവരെ 2,500 ലധികം പേരെയാണ് ചോദ്യം ചെയ്തത്. ടുതൽ ചോദ്യം ചെയ്യലിനായി 186 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലുടനീളം അന്വേഷണം ശക്തമാക്കി. കുപ്‌വാര, ഹന്ദ്വാര, അനന്ത്‌നാഗ്, ത്രാൽ, പുൽവാമ, സോപോർ, ബാരാമുള്ള, ബന്ദിപ്പോര തുടങ്ങിയ സ്ഥലങ്ങളില്‍ നിരോധിത സംഘടനകളിലെ അംഗങ്ങള്‍, അനുഭാവികള്‍ എന്നിവരുമായി ബന്ധപ്പെട്ട വീടുകളില്‍ പരിശോധന നടത്തി. ഈ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുടെ കോൾ റെക്കോർഡുകളും അന്വേഷിച്ച് വരികയാണ്.