Cough Syrup: കഫ് സിറപ്പ് മരണം; മരുന്ന് നിരോധിച്ച് സംസ്ഥാനങ്ങൾ
Three Indian states ban cough syrup: മധ്യപ്രദേശിലെ കുട്ടികളുടെ മരണത്തിൽ മരുന്ന് നിർദേശിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡോക്ടര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന ഒരു ചുമ സിറപ്പിന്റെ വിൽപനയും വിതരണവും മൂന്ന് സംസ്ഥാനങ്ങൾ നിരോധിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ മരുന്ന് നിരോധിച്ചതായാണ് വിവരം. മധ്യപ്രദേശില്‍ കഫ് സിറപ്പ് കുടിച്ച് 14 കുട്ടികൾ മരിച്ചതിനെ തുടർന്നാണ് നടപടി.
പ്രാഥമിക അന്വേഷണത്തിൽ, ഈ സിറപ്പുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിരുന്നതായി സംശയം ഉയർന്നു. തുടർന്നാണ് സംശയിക്കപ്പെടുന്ന ബാച്ചിലുള്ള ചുമ സിറപ്പുകൾക്ക് സംസ്ഥാനങ്ങൾ വിതരണ നിരോധനം ഏർപ്പെടുത്തിയതെന്ന് വിവരം. വിപണിയിൽ നിന്ന് ഇവ അടിയന്തരമായി പിൻവലിക്കാൻ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിരോധിച്ച മരുന്ന് ഡോക്ടർമാർ കുറിച്ചു നൽകുന്നതും ഫാർമസികൾ വിൽക്കുന്നതും കർശനമായി തടയാൻ ആരോഗ്യവകുപ്പുകൾക്ക് നിർദ്ദേശം നൽകി. കൂടാതെ, രക്ഷിതാക്കൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കുട്ടികൾക്ക് മരുന്നുകൾ നൽകരുതെന്നും, മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ ബാച്ച് നമ്പറും സുരക്ഷാ വിവരങ്ങളും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ ഏജൻസികൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.
അതേസമയം, മധ്യപ്രദേശിലെ കുട്ടികളുടെ മരണത്തിൽ മരുന്ന് നിർദേശിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡോക്ടര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.