Train Robbery: ട്രെയിനിലെ തലയിണയും പുതപ്പും ആരാണ് മോഷ്ടിക്കുന്നത്? നിരീക്ഷണം ശക്തമാക്കി റെയിൽവേ
Indian Railway Increased surveillance on AC coaches: എ സി കോച്ചുകളിലെ യാത്രക്കാർ ഇറങ്ങുമ്പോൾ അവരുടെ ബെർത്തിൽ കമ്പിളിയും പുതുപ്പുകളും തലയിണകളുമുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് റെയിൽവേ ആവശ്യപ്പെട്ടത് എന്നാണ് വിവരം.

പ്രതീകാത്മക ചിത്രം
ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടയിൽ സാധനങ്ങൾ മോഷണം പോകുന്നതിനെപ്പറ്റിയുള്ള വാർത്തകൾ പലപ്പോഴും കേൾക്കാറുള്ളതാണ്. എന്നാൽ ട്രെയിനിലെ പുതപ്പുകളും മറ്റും ആരെങ്കിലും മോഷ്ടിച്ചതായി കേട്ടുകേൾവിയില്ല. ഇപ്പോഴിതാ തീവണ്ടികളിലെ എസി കോച്ചുകളിൽനിന്ന് കമ്പിളി, പുതപ്പുകൾ, തലയിണ എന്നിവ കളവു പോകുന്നതായുള്ള വിവരങ്ങൾ പുറത്തു വരികയാണ്.
മോഷണം കൂടിയതോടെ നിവൃത്തിയില്ലാതെ റെയിൽവേ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി. ഡൽഹി, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെ സർവീസ് നടത്തുന്ന വണ്ടികളിലെ എസി കോച്ചുകളിൽ നിന്നാണ് കമ്പിളി, പുതപ്പുകൾ, തലയിണകൾ എന്നിവ നഷ്ടപ്പെടുന്നത്. ഇത് തുടർച്ചയായതോടെ അധികൃതർ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിനെതുടർന്നാണ് നടപടി.
തീവണ്ടിയിൽനിന്ന് കമ്പിളിയും പുതപ്പും തലയിണയും യാത്രക്കാർ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നതായാണ് വിവരം. തുടർന്നാണ് എ സി കോച്ചുകളിലെ യാത്രക്കാർ ഇറങ്ങുമ്പോൾ അവരുടെ ബെർത്തിൽ കമ്പിളിയും പുതുപ്പുകളും തലയിണകളുമുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് റെയിൽവേ ആവശ്യപ്പെട്ടത് എന്നാണ് വിവരം. പുതപ്പുകളും തലയിണകളും യാത്രക്കാർ കൊണ്ടുപോകുന്നതിലൂടെ റെയിൽവേയ്ക്ക് വർഷംതോറും 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടമുണ്ടാകാറുണ്ടെന്ന് അധികൃതർ പറയുന്നു.