TVK Karur Stampede: ദുരന്തബാധിതരെ കാണാന്‍ വിജയ്; പൊലീസിന്റെ അനുമതി തേടി
Vijay seeks police nod to meet stampede victims' families: ആയിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇത്രയും വലിയ ജനത്തിരക്കും, സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് ദുരന്തത്തിന് കാരണമായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്ചകൾക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു
ചെന്നൈ: ടിവികെ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാന്‍ പാര്‍ട്ടി മേധാവി വിജയ് എത്തുന്നു. ദുരന്തബാധിതരെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് പൊലീസിന് അപേക്ഷ നല്‍കി. ടിവികെയുടെ പേരിലാണ് ലോക്കല്‍ പൊലീസിന് അപേക്ഷ നല്‍കിയത്. പൊലീസിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പൊലീസ് ദുരന്തബാധിതരെ കാണാനെത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍രാജ് പറഞ്ഞു. കരൂരിൽ ടിവികെ സംഘടിപ്പിച്ച പൊതുറാലിയില്‍ വിജയിയുടെ പ്രസംഗം കേള്‍ക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. 41 പേര്‍ മരിച്ചു.
ആയിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇത്രയും വലിയ ജനത്തിരക്കും, സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് ദുരന്തത്തിന് കാരണമായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്ചകൾക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സംഭവം രാഷ്ട്രീയവിവാദവുമായി.
ടിവികെയ്‌ക്കെതിരെയും വിജയിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന മറുവാദമാണ് ടിവികെ ഉയര്‍ത്തിയത്. പിന്നീട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി വിജയ് രംഗത്തെത്തി. ഹൃദയം വേദനകൊണ്ട് പിടയുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: TVK Stampede: ദുരന്തത്തിനു പിന്നാലെ ഒളിച്ചോടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിജയ് കരൂരിലേക്ക്
ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് വിജയിയുടെ ഉറപ്പ്. കുടുംബങ്ങളെ നേരിട്ട് കാണാന്‍ വിജയ് ഉടനെത്തുമെന്നാണ് ടിവികെയുടെ പ്രഖ്യാപനം. നേരത്തെ വീഡിയോ കോളുകളിലൂടെ അപകടത്തില്‍പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിജയ് സംസാരിച്ചിരുന്നു. വീഡിയോ കോളിലൂടെ അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
അതേസമയം, കരൂരില്‍ മറ്റൊരു പരിപാടി കൂടി സംഘടിപ്പിക്കാന്‍ ടിവികെ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനുമതി തേടി ജില്ലാ കളക്ടര്‍ക്കും, എസ്പിക്കും പാര്‍ട്ടി നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു പരിപാടി സംഘടിപ്പിക്കാനും, പാര്‍ട്ടിയുടെ പ്രവര്‍ത്തനം വീണ്ടും ശക്തമാക്കാനുമാണ് തീരുമാനം.