Voter List: വോട്ടര്‍ പട്ടിക ക്രമക്കേട് പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്, ഇന്ന് നോട്ടീസ് നല്‍കും
Voter list irregularities: കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറഇയെക്കുറിച്ച് നിർണായക വിവരങ്ങളാണ് പ്രസ്മീറ്റിലൂടെ രാഹുൽ ഗാന്ധി പുറത്ത് വിട്ടത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ട് മോഷണം നടന്നുവെന്നാണ് രാഹുല്‍ തെളിവുകള്‍ നിരത്തി പറഞ്ഞത്.

Rahul Gandhi
ന്യൂഡൽഹി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍ പട്ടിക അട്ടിമറി ആരോപണം പാര്‍ലമെന്‍റില്‍ ചർച്ച ചെയ്യാൻ കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് ഇരു സഭകളിലും നോട്ടീസ് നല്‍കും. കൂടാതെ പ്രതിഷേധ പരിപാടികളും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ബംഗളൂർ ഫ്രീഡം പാർക്കിൽ രാഹുലിന്‍റെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരെ അണിനിരത്തി പ്രതിഷേധ റാലി നടത്തും.
ബിഹാറിലെ സമഗ്രവോട്ടര്‍പട്ടിക പരിഷ്കരണ വിഷയത്തോടൊപ്പം വോട്ടര്‍ പട്ടിക അട്ടിമറി ആരോപണവും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് എംപിമാർ നോട്ടീസ് നൽകുന്നത്. ഇന്ത്യാ സഖ്യ യോഗം രാഹുലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന ഇന്ത്യ സഖ്യ യോഗം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വിഷയങ്ങളോട് യോജിച്ചിരുന്നു.
സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുന്നതിൽ വിദഗ്ധോപദേശം തേടിയിട്ടുണ്ട്. ഇന്ന് കര്‍ണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ നേരിട്ടു കണ്ട് വോട്ട് മോഷണം സംബന്ധിച്ച പരാതിയും തെളിവുകളും കൈമാറാനാണ് തീരുമാനം. അടുത്ത തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പ്രതിപക്ഷ മാർച്ചിന് രാഹുല്‍ നേതൃത്വം നൽകും. ബീഹാറിലും അടുത്തയാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ യാത്ര സംഘടിപ്പിക്കും.
ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടിപ്പ്; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി
കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറഇയെക്കുറിച്ച് നിർണായക വിവരങ്ങളാണ് പ്രസ്മീറ്റിലൂടെ രാഹുൽ ഗാന്ധി പുറത്ത് വിട്ടത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ട് മോഷണം നടന്നുവെന്നാണ് രാഹുല്‍ തെളിവുകള്‍ നിരത്തി പറഞ്ഞത്.
അതേസമയം, പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയിലാണ് ചോദ്യം ചെയ്യേണ്ടതെന്നും ഒരു പാര്‍ട്ടിയും ഫലത്തെ സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്നുമാണ് കര്‍ണാടകയിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. ആരോപണത്തിനുള്ള തെളിവ് രേഖാമൂലം നൽകാൻ ആവശ്യപ്പെട്ട് കർണ്ണാടകയിലെയും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിക്ക് ഇന്നലെ കത്തയച്ചിരുന്നു.