12th Pay Commission: ശമ്പള പരിഷ്കരണം നീട്ടി വച്ചേക്കും!! ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ…
12th Pay Commission Latest Update: രണ്ട് വർഷം പിന്നിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ശമ്പള കമ്മീഷനെയും സർക്കാർ രൂപീകരിച്ചത്. കമ്മീഷന്റെ പ്രവർത്തനങ്ങൾ എപ്പോൾ അവസാനിക്കും, ശമ്പളം എത്ര കൂടും... തുടങ്ങിയ നിരവധി സംശയങ്ങളാണ് ജീവനക്കാർക്കിടയിൽ ഉള്ളത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ അറിഞ്ഞാലോ....

പ്രതീകാത്മക ചിത്രം
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് ശമ്പള പരിഷ്കരണം. അഞ്ചു വർഷത്തിലൊരിക്കലാണ് സംസ്ഥാനത്ത് ശമ്പള പരിഷ്കരണം നടത്തി വന്നത്. 2019ലാണ് സംസ്ഥാനത്ത് പതിനൊന്നാം ശമ്പള കമ്മീഷനെ രൂപീകരിച്ചത്. അതായത്, പന്ത്രണ്ടാം ശമ്പള കമ്മീഷനെ 2024ൽ രൂപീകരിക്കണമായിരുന്നു. എന്നാൽ, രണ്ട് വർഷം പിന്നിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ശമ്പള കമ്മീഷനെയും സർക്കാർ രൂപീകരിച്ചത്. കമ്മീഷന്റെ പ്രവർത്തനങ്ങൾ എപ്പോൾ അവസാനിക്കും, ശമ്പളം എത്ര കൂടും… തുടങ്ങിയ നിരവധി സംശയങ്ങളാണ് ജീവനക്കാർക്കിടയിൽ ഉള്ളത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ അറിഞ്ഞാലോ….
പന്ത്രണ്ടാം ശമ്പള പരിഷ്കരണം
വിഡി സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പുതിയ ശമ്പള പരിഷ്കരണ കമ്മിഷന്റെ പ്രവർത്തനങ്ങൾ അനക്കമില്ലാതെ തുടരുകയാണ്. കഴിഞ്ഞ പിണറായി സർക്കാർ, ഫെബ്രുവരിയിലാണ് മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ പന്ത്രണ്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ശോഭ വിആർ ആയിരുന്നു സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.
മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കി. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ശുപാർശ സമർപ്പിച്ചില്ല. വി.പി.ജോയി കമ്മിഷന്റെ കാലാവധി മെയ് 23 ന് അവസാനിച്ചു. വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല.
ALSO READ: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!
കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പുതിയ സർക്കാർ കമ്മിഷന്റെ കാലാവധി നീട്ടുകയോ, ശമ്പള പരിഷ്കരണം പത്തു വർഷത്തിലൊരിക്കലാക്കുന്ന കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മുഖ്യമന്ത്രി വിഡി സതീശൻ സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കാൻ കാരണമെന്നാണ് സൂചന.
ശമ്പള പരിഷ്കരണം എന്ന്?
കഴിഞ്ഞ സർക്കാർ 2020-21 ൽ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ ശമ്പള,പെൻഷൻ ചെലവ് 33,043 കോടിയിൽ നിന്ന് 68,852 കോടിയായി ഉയർന്നിരുന്നു. കഴിഞ്ഞസാമ്പത്തിക വർഷം ഇത് 75,319 കോടിയിലെത്തി. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ചെലവ് ഒരു ലക്ഷം കോടിയായേക്കും. മുൻ സർക്കാരിന്റെ കാലത്തെ ഡി.എ. കുടിശിക മാത്രം 21,670 കോടി രൂപയുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാൻ കടമെടുത്തതിന്റെ ബാദ്ധ്യത 17,500 കോടിയും. കൊടുക്കാനുള്ളത് കൊടുത്തു തീർത്തിട്ട് പുതിയ ശമ്പള പരിഷ്കരണത്തിലേക്ക് പോയാൽ മതിയെന്നാണ് സർക്കാർ നിലപാടെന്നാണ് റിപ്പോർട്ട്. കമ്മിഷൻ റിപ്പോർട്ട് നൽകിയാൽ സർക്കാരിന്റെ പ്രത്യേക സമിതി ശുപാർശകൾ പഠിച്ച് ആക്ഷൻടേക്കൺ റിപ്പോർട്ട് തയ്യാറാക്കണം. തുടർന്ന്, സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാവും പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കുക.
സർക്കാർ ജീവനക്കാർക്ക് 2% ഡിഎ
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണസമ്മാനവുമായി സർക്കാർ. രണ്ടു ശതമാനം ക്ഷാമബത്ത ഓഗസ്റ്റിൽ അനുവദിക്കും. ഇതോടെ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിനൊപ്പം ഉയർന്ന തുക ജീവനക്കാർക്ക് ലഭിക്കുന്നതാണ്. ഓഗസ്റ്റ് അവസാന ആഴ്ച ഓണമായതിനാൽ ആ മാസത്തെ ശമ്പളം നേരത്തെ നൽകേണ്ടിവരും. ഒരു ഗഡു ഡിഎ നൽകാൻ 60 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 2026 ജനുവരി മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ശതമാനം ഡിഎ / ഡിആർ കുടിശികയാണ് ഓഗസ്റ്റിൽ നൽകുന്നത്. ക്ഷാമബത്തയ്ക്കൊപ്പം പെൻഷൻകാർക്ക് ക്ഷാമാശ്വാസവും ലഭിക്കും.
English Summary:
12th Pay Commission was appointed in February with a three-month mandate to submit its recommendations. Once the Commission submits its report, a special government committee will review the proposals and prepare an Action Taken Report. The government will then consider the state’s financial condition before taking a final decision on implementing the new salary revision.