Electric Shock Death: വഴിക്കടവിൽ 15കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Electric Shock from Boar Trap in Vazhikkadav: സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അനന്തുവാണ് ശനിയാഴ്ച വൈദ്യുതികെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.

നിലമ്പൂർ: മലപ്പുറം വഴിക്കടവിൽ കാട്ടുപന്നിക്കായി വെച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ പ്രതി വിനീഷിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലമ്പൂർ കോടതി ആണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അനന്തുവാണ് ശനിയാഴ്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
ശനിയാഴ്ച (ജൂൺ 7) പെരുന്നാൾ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിരുന്നതിനാൽ ഫുട്ബോൾ കളിക്കാൻ കൂട്ടുകാർക്കൊപ്പം പോയതായിരുന്നു അനന്തു. കളി കഴിഞ്ഞ് വൈകുന്നേരം ആറ് മണിയോടെ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ ആണ് വെള്ളക്കട്ടയിലെ തോട്ടിൽ സുഹൃത്തുക്കൾക്ക് ഒപ്പം അനന്തു മീൻ പിടിക്കാൻ ഇറങ്ങിയത്. ഇവിടെ കാട്ടുപന്നിയെ പിടികൂടുന്നതിനായി കെണി ഒരുക്കിയിരുന്നു. ഈ വൈദ്യുതിക്കെണിയിൽ തട്ടിയാണ് കുട്ടികൾക്ക് ഷോക്കേറ്റത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ അനന്തു മരിച്ചു. പരിക്കേറ്റ യദു, ഷാനു എന്നിവർ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ ചികിത്സയിലാണ്.
അതേസമയം, വൈദ്യുതി കെണി സ്ഥാപിച്ചത് താൻ ആണെന്ന് വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. പന്നിയെ പിടിക്കാനാണ് ആണ് കെണി സ്ഥാപിച്ചതെന്ന് വിനീഷ് മൊഴി നൽകിയിട്ടുണ്ട്. വിനീഷ് നേരത്തെയും സമാനമായ രീതിയിൽ പന്നിയെ പിടികൂടിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ ഇത്തരത്തിൽ പന്നികളെ പിടികൂടിയിരുന്നത് വിൽപനയ്ക്കായാണ് എന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ വിനീഷിനെ കൂടാതെ കുഞ്ഞുമുഹമ്മദ് എന്ന ആളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.