Ananthu Death: അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; വിങ്ങലായി സഹപാഠികള്‍; വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ
Anandhu Death: സ്‌കൂളില്‍ എത്തിച്ച അനന്തുവിന്റെ മൃതദേഹത്തിനു മുന്നിൽ സഹപാഠികള്‍ വിങ്ങിപ്പൊട്ടിയപ്പോൾ കണ്ട് നിന്നവർക്കും കണ്ണീരടക്കാന്‍ പാടുപെട്ടു. കണ്ണീരോടെയാണ് കൂട്ടുക്കാരും അധ്യാപകരും അനന്തുവിന് ആദരാഞ്ജലികള്‍ നേർന്നത്.

മലപ്പുറം: മലപ്പുറം വഴിക്കടവിൽ കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച അനന്തുവിന്റെ (ജിത്തു) മൃതദേഹം വീട്ടിലെത്തിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു പഠിച്ചിരുന്ന സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
സ്‌കൂളില്‍ എത്തിച്ച അനന്തുവിന്റെ മൃതദേഹത്തിനു മുന്നിൽ സഹപാഠികള്‍ വിങ്ങിപ്പൊട്ടിയപ്പോൾ കണ്ട് നിന്നവർക്കും കണ്ണീരടക്കാന്‍ പാടുപെട്ടു. കണ്ണീരോടെയാണ് കൂട്ടുക്കാരും അധ്യാപകരും അനന്തുവിന് ആദരാഞ്ജലികള്‍ നേർന്നത്. ഇവിടെ പത്തുമിനിട്ടോളം പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വഴിക്കടവിലെ വീട്ടിലേക്ക് എത്തിച്ചത്. വലിയ വാഹനമൊന്നും പോകാത്ത വഴിയിലൂടെ നാട്ടുകാര്‍ ചുമന്നാണ് മൃതദേഹം എത്തിച്ചത്.
വീട്ടിലെത്തിച്ച അനന്തുവിന് ആദരാഞ്ജലികള്‍ നേരാൻ വൻ ജനാവലിയാണ് വീട്ടിലേക്ക് എത്തുന്നത്. വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ നിന്നപ്പോൾ നാട്ടുകാരും കണ്ണീരണിഞ്ഞു. വീട്ടിലെ പൊതുദര്‍ശനം ഉടൻ പൂര്‍ത്തിയാകും. അപകടത്തിന്റെ ഞെട്ടലിലാണ് ആ നാട് ഇപ്പോഴും.
Also Read:മലപ്പുറം വഴിക്കടവിൽ 15-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്
പെരുന്നാൾ ആയത് കൊണ്ട് സ്കൂൾ അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ പോയതായിരുന്നു അനന്തു. കളിച്ച് കഴിഞ്ഞ് തിരികെ വരന്നതിനിടെയിലാണ് വെള്ളക്കട്ടയിലെ തോട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മീന്‍പിടിക്കാന്‍ ഇറങ്ങിയത്. ഇവിടെ പന്നിയെ പിടിക്കാന്‍വെച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് ഷോക്കേറ്റത്. അനന്തുവിനു പുറമെ യദു, ഷാനു എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ച ഇവർ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
അതേസമയം സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശവാസികളായ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം.