K. C. Venugopal: ‘സന്തോഷം മാത്രം, പാർട്ടിയാണ് വലുത്’; പ്രതികരിച്ച് കെസി വേണുഗോപാൽ
K C. Venugopal Reacts to Kerala Chief Minister’s Declaration: ആദ്യ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നു എന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ താൻ പൂർണസന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
‘നേതൃത്വത്തിന്റെ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. അങ്ങേയറ്റത്തെ അച്ചടക്കത്തോടെ സ്വീകരിക്കും. സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഹൈക്കമാൻഡിന്റെ തീരുമാനം എന്തായാലും ശിരസാവഹിക്കും എന്ന് നേരെത്തെ പറഞ്ഞിരുന്നതാണ്. അത് അങ്ങനെ തന്നെ ചെയ്യും’ എന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു.
‘അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാർട്ടിയാണ്, ജനങ്ങളാണ് വലുത്. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നത്. ആക്രമിക്കുന്നവർക്ക് ഇനിയും സധൈര്യം തുടരാമെന്നും ആക്ഷേപങ്ങളെല്ലാം താൻ സഹിച്ചോളാമെന്നും’ വേണുഗോപാൽ പ്രതികരിച്ചു.
ALSO READ: ‘പട നയിച്ചവന്‍ ഭരിക്കട്ടെ’; കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചു
അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിച്ചില്ലെന്നാണ് പരാതി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. മന്ത്രിസ്ഥാനം വേണ്ടെന്ന് പറഞ്ഞതായും വിവരമുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയി.
വിഡി സതീശന് ആശംസ പ്രവാഹം
വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആശംസകളറിയിച്ച് നിരവധി പേർ രംഗത്തെത്തി. കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നുവെന്ന് വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. കോൺഗ്രസിൻ്റേയോ യുഡിഎഫിൻ്റേയോ മാത്രം മുഖ്യമന്ത്രിയായല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് വിഡി സതീശന്റെ വരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക്ക് കുറിപ്പ്
അങ്ങനെ കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു. ജനഹിതം മാനിച്ചുകൊണ്ടല്ലാതെ ഒരു യഥാർത്ഥ ജനാധിപത്യ പാർട്ടിക്ക് തീരുമാനമെടുക്കാനാവില്ല. സോദ്ദേശ്യമായ ജനവികാരത്തെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവ്വമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിൻ്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. കോൺഗ്രസിൻ്റേയോ യുഡിഎഫിൻ്റേയോ മാത്രം മുഖ്യമന്ത്രിയായല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് വി.ഡി.സതീശൻ്റെ ഈ വരവ്. ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകളാണ്.
വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട്, പ്രതീക്ഷകൾ കാത്തുകൊണ്ട്, നല്ല ഭാവിയുടെ സ്വപ്നങ്ങൾ കണ്ടുകൊണ്ട്. നമുക്കൊരുമിച്ച് ചുവടുവയ്ക്കാം. നമുക്കതിന് കഴിയും, കാരണം, ഇത് കേരളമാണ്. നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശനാണ്.
English Summary:
AICC General Secretary K. C. Venugopal welcomed the party high command’s decision to appoint V. D. Satheesan as Kerala’s Chief Minister and said he would extend full support to both the new chief minister and the government. Venugopal congratulated Satheesan warmly and emphasized that the party and the people are more important than individual positions.