Aisha Potty: കൊട്ടാരക്കര കാത്തിരിക്കുന്നത് അയിഷ പോറ്റി-ബാലഗോപാല്‍ പോരാട്ടം? തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
Former CPM MLA Aisha Potty Joins Congress: സിപിഎമ്മിനോടുള്ള അകല്‍ച്ചയായിരുന്നു സജീവ രാഷ്ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിക്കാന്‍ അയിഷ പോറ്റിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ കോണ്‍ഗ്രസ് പ്രവേശം. ഏറെ നാളായി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു അയിഷ പോറ്റി.
സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നും, ഓടി നടക്കാന്‍ പറ്റുന്നവര്‍ പാര്‍ട്ടിയിലേക്ക് വരട്ടെയെന്നും അഡ്വ. പി. അയിഷ പോറ്റി പറഞ്ഞത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നായിരുന്നു അയിഷ പോറ്റിയുടെ വിശദീകരണം. സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് അയിഷ് പോറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
എന്നാല്‍ സിപിഎമ്മിനോടുള്ള അകല്‍ച്ചയായിരുന്നു സജീവ രാഷ്ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിക്കാന്‍ അയിഷ പോറ്റിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ കോണ്‍ഗ്രസ് പ്രവേശം. ഏറെ നാളായി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു അയിഷ പോറ്റി. അടുത്തിടെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ അയിഷ പോറ്റി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസുമായി അയിഷ പോറ്റി അടുക്കുന്നുവെന്ന സൂചന അതോടെ ശക്തമായിരുന്നു.
എല്‍ഡിഎഫില്‍ നിന്നും, എന്‍ഡിഎയില്‍ നിന്നും യുഡിഎഫിലേക്ക് നേതാക്കളെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയത് ഏതാനും മണിക്കൂറുകള്‍ മുമ്പാണ്. കേരളത്തില്‍ വിസ്മയങ്ങള്‍ നടക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയിഷ പോറ്റി കോണ്‍ഗ്രസിലെത്തിയത്. പ്രതിപക്ഷ നേതാവ് പറഞ്ഞ വിസ്മയങ്ങളിലൊന്ന് അയിഷ പോറ്റിയാണോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുയര്‍ത്തുന്ന ചോദ്യം.
Also Read: CPM MLA Aisha Potty: മുന്‍ സി.പി.എം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു
അഭിഭാഷകയായാണ് അയിഷ പോറ്റി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചുകൊണ്ടാണ് അയിഷ പോറ്റി ആദ്യമായി നിയമസഭയിലെത്തുന്നത്. 2011ലും, 2016ലും വിജയം ആവര്‍ത്തിച്ചു. 2016ല്‍ അയിഷ പോറ്റി മന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അയിഷ പോറ്റിയെ സിപിഎം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. 2021ന് ശേഷം അയിഷ പോറ്റി സിപിഎമ്മുമായി അകന്നു.
കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്?
അയിഷ പോറ്റിയെ പാര്‍ട്ടിയിലെത്തിക്കാനായത് സര്‍ജിക്കല്‍ സ്‌ട്രൈക്കായാണ് കോണ്‍ഗ്രസ് കാണുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അയിഷ പോറ്റി മത്സരിക്കാനാണ് സാധ്യത. അയിഷ പോറ്റിയെ സ്വതന്ത്രയായി മത്സരിപ്പിക്കുന്നത് നേരത്തെ കോണ്‍ഗ്രസിന്റെ ആലോചനയിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ കോണ്‍ഗ്രസിലെത്തിയതോടെ ഇനി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനാകും.
യുഡിഎഫ് മണ്ഡലമായിരുന്ന കൊട്ടാരക്കരയെ ഇടത്തേക്ക് ചായിച്ചത് അയിഷ പോറ്റിയാണ്. കൊട്ടാരക്കരയെ വീണ്ടും യുഡിഎഫ് തട്ടകമാക്കുകയാണ് അയിഷ പോറ്റിയുടെ മുന്നിലുള്ള ദൗത്യം. കെഎന്‍ ബാലഗോപാല്‍ തന്നെ വീണ്ടും ഇടതു സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. തുടര്‍ച്ചയായി നാലു തവണയായി ഇടതിനൊപ്പം നില്‍ക്കുന്ന മണ്ഡലം, ബാലഗോപാലിലൂടെ നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.