Aroor Pick Up Van Accident: അരൂർ അപകടം: രാജേഷിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നിർമാണ കമ്പനി
Alappuzha Aroor Pick Up Van Accident: എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് മുട്ടയുമായി പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്കാണ് ഗർഡറുകൾ തകർന്ന് വീണത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടിവിൽ വാഹനം വെട്ടിപൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.
ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിർമാണ കമ്പനി. ഹരിപ്പാട് സ്വദേശിയാണ് രാജേഷ് മരിച്ചത്. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാകാത്തതാണെന്നും ഹൈവേ കരാർ കമ്പനി മാനേജർ സിബിൻ പറഞ്ഞു.
രാജേഷിന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരമെന്നോണം 25 ലക്ഷം രൂപ നൽകാമെന്നാണ് കമ്പനി ഉറപ്പുനൽകിയിരിക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാൽ ഉടൻ പണം കൈമാറുമെന്നും അധികൃതർ അറിയിച്ചു. സാധാരണഗതിയിൽ റോഡ് അടച്ചിട്ട് ശേഷമാണ് നിർമ്മാണ പണികൾ നടക്കാറുള്ളതെന്നും ഇന്നലെ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: ആലപ്പുഴയില്‍ പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ തകർന്ന് വീണ് ഡ്രൈവറായ രാജേഷ് മരിച്ചത്. എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് മുട്ടയുമായി പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്കാണ് ഗർഡറുകൾ തകർന്ന് വീണത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടിവിൽ വാഹനം വെട്ടിപൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.
അപകടത്തിൽ നിർമാണ കമ്പനിക്കെതിരെ പോലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നിർമ്മാണ സമയത്ത് സുരക്ഷ ഒരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നുമാണ് കമ്പനിക്കെതിരായ എഫ്‌ഐആറിൽ പറയുന്നത്. അശോക ബിൽഡ്‌കോൺ കമ്പനിക്കെതിരെയാണ് അരൂർ പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം മരിച്ച രാജേഷിൻ്റെ കുടുംബത്തിന് സിഎംഡിആർഎഫിൽ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്നാണ് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചത്.
മകളുടെ ചികിത്സ അടക്കം വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കുടുംബമാണ് രാജേഷിൻ്റേതെന്നും, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നെന്നും അദ്ദേഹത്തിൻറെ സഹോദരൻ രതീഷ് പറഞ്ഞു. ധനസഹായം കൊണ്ട് തങ്ങളുടെ നഷ്ടം തീരില്ലെന്നും രതീഷ് പറഞ്ഞു.