Amoebic Meningoencephalitis: താമരശ്ശേരിയിലെ പെൺകുട്ടിയുടെ സഹോദരനും അമീബിക് മസ്തിഷ്കജ്വരം; ഇതോടെ രോഹബാധിതർ നാല്
Amoebic Meningoencephalitis In Kerala: അനയയോടൊപ്പം സഹോദരനും വീടിനടുത്തുള്ള കുളത്തിൽ കുളിച്ചിരുന്നുവെന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇതോടെ നാലായി.

Anaya
കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) ബാധിച്ച് മരിച്ച അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഏഴ് വയസുകാരനായ കുട്ടിക്ക രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ചികിത്സ ആരംഭിച്ചതായും അവർ വ്യക്തമാക്കി.
അനയയോടൊപ്പം സഹോദരനും വീടിനടുത്തുള്ള കുളത്തിൽ കുളിച്ചിരുന്നുവെന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇതോടെ നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ഇന്നലെയാണ് രോഗബാധ സ്ഥീരികരിച്ചത്. പനി ബാധിച്ച് ഇന്നലെയാണ് പെൺകുട്ടി ചികിത്സ തേടിയത്.
കുട്ടിക്ക് എങ്ങനെയാണ് രോഗം പകർന്നത് എന്നറിയാനുള്ള പരിശോധന നടന്നുവരികയാണ്. ജലസ്രോതസ് കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. വീടിന് സമീപത്തെ തോട്ടിലും കോഴിക്കോട് കായണ്ണയിലെ ടർഫിനോട് ചേർന്ന പൂളിലും കുട്ടി കുളിച്ചിരുന്നതായാണ് വിവരം. ഇവിടുത്തെ ജലസാമ്പിളുകൾ പരിശോധിക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നീക്കം.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് മൂന്ന് പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഓമശ്ശേരി സ്വദേശിയാണ് കുട്ടി. അന്നശ്ശേരി സ്വദേശിയായ 49 കാരന്റെ ആരോഗ്യസ്ഥിതിയിലും മാറ്റമില്ലാതെ തുടരുകയാണെന്നാണ് വിവരം.