Sabari rail extension: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത തിരുവനന്തപുരത്തേക്കോ? പ്രധാന സ്റ്റേഷനുകൾ ഇതായിരിക്കും
Angamaly Erumeli Sabarimala railway line up to Thiruvananthapuram: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സജ്ജമാകുന്നതോടെ ഉണ്ടാകുന്ന വൻതോതിലുള്ള ചരക്ക് നീക്കത്തിന് റെയിൽ സൗകര്യം അനിവാര്യമാണ്. കൂടാതെ അരലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമായിട്ടും റെയിൽ സൗകര്യമില്ലാത്ത നെടുമങ്ങാട് പോലുള്ള പ്രദേശങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.
കൊച്ചി: നിർദിഷ്ട അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത തിരുവനന്തപുരം ബാലരാമപുരം വരെ നീട്ടാൻ കേരള റെയിൽ ഡിവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) ശുപാർശ ചെയ്തു. പദ്ധതിയുടെ പ്രായോഗികത പഠിക്കാൻ സർക്കാർ കെആർഡിസിഎലിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം സമർപ്പിക്കപ്പെട്ടത്.
ആദ്യഘട്ടത്തിൽ 111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി – എരുമേലി പാതയിൽ 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചതോടെ മരവിപ്പിച്ച സ്ഥലമെടുപ്പ് നടപടികൾ പുനരാരംഭിക്കും. രണ്ടാംഘട്ടത്തിൽ എരുമേലി മുതൽ ബാലരാമപുരം വരെ 160 കിലോമീറ്റർ പാത പുതുതായി നിർമ്മിക്കും. ഇതിൽ 13 സ്റ്റേഷനുകൾ ഉണ്ടാകും. 2013-ൽ സമാനമായ സർവേ നടന്നിരുന്നെങ്കിലും കുറഞ്ഞ വരുമാനം കണക്കിലെടുത്ത് അന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
എന്തുകൊണ്ട് ഈ റെയിൽപ്പാത അനിവാര്യം?
നിലവിലെ സാഹചര്യത്തിൽ എംസി റോഡിലെ അമിതമായ ഗതാഗതത്തിരക്കും യാത്രാസമയവും കണക്കിലെടുക്കുമ്പോൾ പുതിയ പാത അത്യന്താപേക്ഷിതമാണെന്ന് കെആർഡിസിഎൽ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സജ്ജമാകുന്നതോടെ ഉണ്ടാകുന്ന വൻതോതിലുള്ള ചരക്ക് നീക്കത്തിന് റെയിൽ സൗകര്യം അനിവാര്യമാണ്. കൂടാതെ അരലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമായിട്ടും റെയിൽ സൗകര്യമില്ലാത്ത നെടുമങ്ങാട് പോലുള്ള പ്രദേശങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.
ALSO READ – ചിലത് നേരത്തെ എത്തും ചിലത് വൈകും… നാളെ മുതൽ പുതിയ സമയക്രമത്തിൽ ഓടുന്ന ട്രെയിനുകൾ ഇതാ
നിർദിഷ്ട സ്റ്റേഷനുകൾ
പുതിയ ശുപാർശ പ്രകാരം താഴെ പറയുന്ന പ്രധാന കേന്ദ്രങ്ങളിലൂടെയാകും റെയിൽപ്പാത കടന്നുപോവുക
എരുമേലി
- അത്തിക്കയം
- പെരിനാട് റോഡ്
- പത്തനംതിട്ട
- കോന്നി
- പത്തനാപുരം
- പുനലൂർ
- അഞ്ചൽ
- കിളിമാനൂർ
- വെഞ്ഞാറമൂട് റോഡ്
- നെടുമങ്ങാട്
- കാട്ടാക്കട
- ബാലരാമപുരം