Aranmula Temple Controversy: ‘ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ല’; ആറന്മുളയില്‍ ആചാരലംഘനം നടന്നിട്ടില്ലെന്ന് സിപിഎം
Aranmula Parthasarathy Temple Vallasadya Controversy: ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ കൂടുകയാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കണമെന്നും പറഞ്ഞാണ് വിശദീകരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്

ആറന്മുള്ള വള്ളസദ്യ വിവാദം
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ ആചാരലംഘനം നടന്നിട്ടില്ലെന്ന് സിപിഎം. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ കൂടുകയാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒരു പച്ചക്കള്ളം കൂടി പൊളിച്ചടുക്കുന്നുവെന്നും പറഞ്ഞാണ് സിപിഎമ്മിന്റെ വിശദീകരണക്കുറിപ്പ് ആരംഭിക്കുന്നത്. അഷ്ടമിരോഹിണി വള്ള സദ്യയിൽ ആചാരം ലംഘിച്ച് മന്ത്രിക്ക് സദ്യ വിളമ്പി എന്ന ആരോപണം ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ ശ്രമമാണെന്ന് സിപിഎം വിശദീകരിക്കുന്നു.
ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം പരാജയപ്പെട്ടതുകൊണ്ടാണ് ഈ ശ്രമമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വിശദീകരണക്കുറിപ്പിലൂടെ വിവരിച്ചു. ദേവസ്വം മന്ത്രി വിഎന്‍ വാസവനും, മറ്റ് അതിഥികളും രാവിലെ 10.30-ഓടെയാണ് ക്ഷേത്രത്തിലെത്തിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
ചടങ്ങുകള്‍ 11 മണിക്കാണ് ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യാതിഥിയായ മന്ത്രി ദേവസ്വം ഓഫീസില്‍ വിശ്രമിച്ചു. 11 മണിയോടെയാണ് കൊടിമരച്ചുവട്ടില്‍ എത്തിയത്. 11.5ന് വള്ളസദ്യ തുടങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തി ഭഗവാന് സദ്യ നേദിച്ചു. 11.20ന് ആ ചടങ്ങുകള്‍ കഴിഞ്ഞു. തുടര്‍ന്ന് മന്ത്രി, പള്ളിയോട സേവാസംഘം ഭാരവാഹികള്‍ എന്നിവര്‍ വള്ളക്കടവിലെത്തി. പള്ളിയോടങ്ങള്‍ തുഴഞ്ഞെത്തിയ കരക്കാരെ ആചാരപരമായി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
മന്ത്രി ഉള്‍പ്പെടെയുള്ള അതിഥികല്‍ 11.45നാണ് സദ്യ ഉണ്ണാനിരുന്നതെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. വസ്തുത ഇതാണെന്നും, എന്നാല്‍ ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യ നല്‍കിയെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിച്ചു. സാംബദേവന്റെയും, മറ്റ് ഭാരവാഹികളുടെയും നിര്‍ദ്ദേശപ്രകാരമാണ് ഓരോ ചടങ്ങിലും മന്ത്രി പങ്കെടുത്തത്. വസ്തുതകള്‍ സാംബദേവന്‍ മാധ്യമങ്ങളോട് വിശദീകരിച്ചതാണെന്നും, ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കണമെന്നും പറഞ്ഞാണ് സിപിഎം വിശദീകരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്.