Aranmula Vallam Kali: ആറന്മുള ഉത്രട്ടാതി വള്ളംകളി: ജലരാജാക്കൻമാരായി മേലുകരയും കൊറ്റത്തൂരും
Aranmula Vallamkali: ഇത്തവണ 48 പള്ളിയോടങ്ങളാണ് ആറന്മുള വള്ളംകളിയിൽ പങ്കെടുത്തത്. ആയിരക്കണക്കിന് ആളുകളാണ് ഈ ജലമേള കാണാൻ പമ്പയുടെ തീരത്ത് തടിച്ചുകൂടിയത്.

aranmula Boat Race
പത്തനംതിട്ട: പമ്പയുടെ ഓളങ്ങളെ സാക്ഷിയാക്കി നടന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ മേലുകരയും കൊറ്റത്തൂരും വിജയകിരീടം ചൂടി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ എ ബാച്ചിൽ മേലുകര പള്ളിയോടവും ബി ബാച്ചിൽ കൊറ്റത്തൂർ-കൈതക്കോടി പള്ളിയോടവുംജേതാക്കളായി.
കഴിഞ്ഞ തവണത്തെ വിജയികളായ മേലുകര പള്ളിയോടം, ഇത്തവണയും കിരീടം നിലനിർത്തിയാണ് ആറാട്ടുകടവിലെ തിരുപ്പള്ളിത്തലക്കൽ പള്ളിയോടത്തെ പരാജയപ്പെടുത്തിയത്. കൊറ്റത്തൂർ-കൈതക്കോടി പള്ളിയോടം ഇടശ്ശേരിമലയെയാണ് തോൽപ്പിച്ചത്.
കോയിപ്രം പള്ളിയോടം പ്രതിഷേധിച്ചു മടങ്ങി
വിജയഭേരികൾ മുഴങ്ങുന്നതിനിടെ, വള്ളംകളിയിലെ സമയനിർണയത്തെച്ചൊല്ലി കോയിപ്രം പള്ളിയോടം മത്സരം ബഹിഷ്കരിച്ചു. ലൂസേഴ്സ് ഫൈനലിൽ പങ്കെടുക്കാതെയാണ് അവർ മടങ്ങിയത്. ഹീറ്റ്‌സിലെ മത്സരത്തിൽ കോയിപ്രം പള്ളിയോടം രണ്ടാം സ്ഥാനക്കാരായപ്പോൾ ജയിച്ചത് ഇടശ്ശേരിമല പള്ളിയോടമായിരുന്നു. എന്നാൽ, സെമിഫൈനലിൽ പ്രവേശിക്കാൻ ഇടശ്ശേരിമലയെയും കൊറ്റത്തൂരിനെയും അനുവദിക്കുകയും, കോയിപ്രം പള്ളിയോടത്തെ തഴയുകയും ചെയ്തുവെന്നാണ് അവരുടെ പരാതി. സമയനിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് അവർ പ്രതിഷേധിച്ചത്.
ഇത്തവണ 48 പള്ളിയോടങ്ങളാണ് ആറന്മുള വള്ളംകളിയിൽ പങ്കെടുത്തത്. ആയിരക്കണക്കിന് ആളുകളാണ് ഈ ജലമേള കാണാൻ പമ്പയുടെ തീരത്ത് തടിച്ചുകൂടിയത്. നദിയുടെ നവീകരണത്തിനുശേഷം നടന്ന വള്ളംകളി എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ടായിരുന്നു.