Athulya Satheesh Death Case: ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് ഉപദ്രവം, മൂത്രംവരെ കുടിപ്പിച്ചു – അതുല്യയുടെ അനുഭവങ്ങൾ പങ്കുവെച്ച് സുഹൃത്ത്
Athulyas Husband Accused of Extreme Abuse: സതീഷിന്റെ ഷൂ ലേസ് പോലും കെട്ടിക്കൊടുക്കണമായിരുന്നു. ഉപയോഗിച്ച കൈലേസ് കഴുകിയില്ലെന്ന് പറഞ്ഞ് അതുല്യയുടെ മുഖത്ത് വെച്ച് തുടച്ച സംഭവവും സുഹൃത്ത് വിവരിച്ചു.
കൊല്ലം: ഷാർജയിൽ മരിച്ച അതുല്യയുടെ (30) മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ അതിക്രൂരമായ പീഡനാരോപണങ്ങളുമായി സുഹൃത്ത് രംഗത്ത്. താൻ പറയാൻ ബുദ്ധിമുട്ടുന്ന കാര്യങ്ങളാണെന്നും എന്നാൽ ഇത് തുറന്നു പറയുകയാണെന്നും സുഹൃത്ത് മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.
ക്രൂരമായ പീഡനങ്ങൾ
സതീഷ് അതുല്യയെക്കൊണ്ട് മൂത്രം കുടിപ്പിച്ചതായും, അടിവസ്ത്രം ഊരി മുഖത്തേക്കെറിഞ്ഞതായും സുഹൃത്ത് ആരോപിച്ചു. “അവന് ഒരു ഭാര്യയെയല്ല, ഒരു അടിമയെയാണ് വേണ്ടിയിരുന്നത്,” അവർ പറഞ്ഞു. അതുല്യ ജോലിക്ക് പോകുമ്പോൾ മൂന്നു നേരത്തെ ഭക്ഷണവും ഉണ്ടാക്കണം. സതീഷിന്റെ ഷൂ ലേസ് പോലും കെട്ടിക്കൊടുക്കണമായിരുന്നു. ഉപയോഗിച്ച കൈലേസ് കഴുകിയില്ലെന്ന് പറഞ്ഞ് അതുല്യയുടെ മുഖത്ത് വെച്ച് തുടച്ച സംഭവവും സുഹൃത്ത് വിവരിച്ചു. കഴിഞ്ഞ തവണ നാട്ടിലേക്ക് വരുന്നതിന് മുൻപും സമാനമായ ക്രൂരത നടന്നിരുന്നു. കൈലേസ് കഴുകിയില്ലെന്ന് പറഞ്ഞ് ക്രൂരമായി മർദിക്കുകയും, അടുക്കളയും കുളിമുറിയും തുടച്ച കൈലേസ് മുഖത്തേക്കിട്ട് “ഇതാണ് നിനക്കുള്ള ശിക്ഷ” എന്ന് പറയുകയും ചെയ്തു.
മാനസിക പീഡനങ്ങളും ദുരൂഹതയും
പെൺകുഞ്ഞാണ് ജനിച്ചതെന്ന പേരിൽ സതീഷ് അതുല്യയെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നു. നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞിട്ടും അതുല്യയെ വിടാൻ സതീഷ് കൂട്ടാക്കിയില്ല. അതുല്യ സുഹൃത്തുക്കളെ വിളിക്കുമ്പോൾ പോലും സതീഷിന് സംശയമായിരുന്നു. വിളിക്കുമ്പോഴെല്ലാം അതുല്യ വിഷമങ്ങൾ പങ്കുവെച്ചിരുന്നുവെങ്കിലും, ആത്മഹത്യയിലേക്ക് അവൾ പോകില്ലെന്ന് സുഹൃത്ത് ഉറച്ചുവിശ്വസിക്കുന്നു. മരണത്തിന് തലേദിവസം രാത്രി 12:30-ഓടെ പുതിയ ജോലിക്ക് പോകുന്നതിൻ്റെ സന്തോഷം പങ്കുവെച്ചാണ് അതുല്യ മെസ്സേജ് അയച്ചത്. നാല് മണിക്കൂറിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു.