Four year old Child Death Case: ‘എന്തിനാടാ ആ കുഞ്ഞിനോട് ഇങ്ങനെ ചെയ്തത്, അവനെ ഇങ്ങോട്ട് വിട് സാറെ’; നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്കുനേരെ കയ്യേറ്റശ്രമം
Four year old Child Death Case: അഞ്ച് മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പോലീസും പ്രദേശവാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.അതേസമയം സ്ഥലത്ത് പ്രതിയുടെ അടുത്ത ബന്ധുക്കൾ ഉണ്ടായിരുന്നു.
കൊച്ചി: എറണാകുളം തിരുവാണിയൂരിലെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. കുട്ടിയുടെ പിതൃ സഹോദരനായ പ്രതിയെയാണ് മറ്റക്കുഴിയിലെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചത്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായി. സ്ത്രീകൾ അടക്കം സംഘടിച്ചാണ് വീടിനു മുന്നിലെത്തിയത്.
വീട്ടിലെത്തിച്ച പ്രതിയെ ജീപ്പിൽ നിന്ന് ഇറക്കിയപ്പോൾ മുഖം മറയ്ക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ച് പ്രതിക്ക് നേരെ നാട്ടുകാർ അടുത്തു. എന്തിനാടാ ആ കുഞ്ഞിനോട് ഇങ്ങനെ ചെയ്തത്, അവനെ ഇങ്ങോട്ട് വിട് സാറെ എന്നിങ്ങനെ പറഞ്ഞ് ജനങ്ങൾ ആക്രോശിച്ചു. ഇവിടെ നിന്ന് വളരെ പ്രയാസപ്പെട്ടാണ് പ്രതിയെ പുറത്തിറക്കിയത്. അഞ്ച് മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പോലീസും പ്രദേശവാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.അതേസമയം സ്ഥലത്ത് പ്രതിയുടെ അടുത്ത ബന്ധുക്കൾ ഉണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നില്ല.
Also Read:നാലു വയസ്സുകാരിലെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പീഡോഫൈലാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ്
അറസ്റ്റിലായ പ്രതിയെ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യാനായി പോക്സോ കോടതി 2 ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് ഇന്നലെ നടന്നില്ല. ഇയാളുടെ പിതാവ് ഇന്നലെ മരിച്ചതിനെ തുടർന്നാണു തെളിവെടുപ്പ് ഒഴിവാക്കിയത്. തുടർന്ന് തിങ്കളാഴ്ച പ്രതിയെ കോടതിയിൽ വീണ്ടും ഹാജരാക്കും.
അതേസമയം പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. വെള്ളിയാഴ്ച മൂഴിക്കുളം പാലത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു. അവിടെയും നാട്ടുകാരിൽ പലരും അമ്മയുടെ മുഖം കാണിക്കുവെന്ന് പറഞ്ഞ് പോലീസിനോട് തട്ടിക്കയറി. കനത്ത സുരക്ഷയൊരുക്കിയാണ് പോലീസ് പ്രതിയെ സ്ഥലത്തുനിന്ന് തിരികെ കൊണ്ടുപോയത്.