Wayanad rain issue: ദുരിതമാണ് ബാണാസുര സാഗര്‍ ഡാം തുറന്നാലും ഇല്ലെങ്കിലും, മഴയെപ്പേടിച്ച് വയനാട്ടിലെ ജനങ്ങൾ
വെള്ളം കയറുന്ന സമയങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടാൻ നാട്ടുകാരും പഞ്ചായത്തും വാങ്ങിയ തോണികളാണ് ഈ കുടുംബങ്ങൾ ഉപയോഗിക്കുന്നത്.
കൽപ്പറ്റ: മഴ കനത്താൽ അതിവേഗം ജലനിരപ്പ് ഉയരുന്ന വയനാട്ടിലെ പ്രധാന ഡാമായ ബാണാസുര സാഗർ, സമീപവാസികൾക്ക് ദുരിതമായി മാറുന്നു. 2018-ലെയും 2019-ലെയും പ്രളയങ്ങൾക്ക് ശേഷം ഡാം മാനേജ്‌മെന്റിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നുണ്ടെങ്കിലും, അടിക്കടിയുള്ള ഷട്ടർ തുറക്കൽ കാരണം ചില കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
പുതുശ്ശേരിക്കടവ് മുതൽ ചേര്യംകൊല്ലി വരെയുള്ള കരമാൻ തോടിന്റെ കൈവഴിയോട് ചേർന്നുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളാണ് പ്രധാനമായും ദുരിതം പേറുന്നത്. ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതോടെ ഇവരുടെ ഉപജീവന മാർഗങ്ങളും റോഡുകളും വെള്ളത്തിനടിയിലാകുന്നു. ചില പ്രദേശങ്ങൾ പൂർണ്ണമായും ഒറ്റപ്പെടുന്ന അവസ്ഥയുമുണ്ട്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ തുടങ്ങിയതോടെ തേർത്തുകുന്ന് കുന്നമംഗലംപടി റോഡ് മുങ്ങുകയും, ഇതോടെ നരിക്കുന്ന്, പഞ്ചാരക്കുന്ന്, പുലക്കുന്ന് പ്രദേശങ്ങൾ പൂർണ്ണമായും ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.
വെള്ളം കയറുന്ന സമയങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടാൻ നാട്ടുകാരും പഞ്ചായത്തും വാങ്ങിയ തോണികളാണ് ഈ കുടുംബങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ, ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങളില്ലാത്തത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. വയലുകളിൽ വെള്ളം കയറുന്നത് കാരണം സമയത്തിന് കൃഷിയിറക്കാനും ഇവിടുത്തെ കർഷകർക്ക് സാധിക്കുന്നില്ല. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് പുറമെ ഡാം കൂടി തുറക്കുന്നതോടെ ദുരിതം ഇരട്ടിക്കുകയാണ്.
അപകടകരമായ പരിധിയിലേക്ക് ഡാമിലെ വെള്ളത്തിന്റെ തോത് എത്തുമ്പോൾ മാത്രമാണ് ഷട്ടറുകൾ തുറക്കാറുള്ളതെങ്കിലും, കൂടുതൽ ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വേണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.