Bird flu: ക്രിസ്മസ് വന്നപ്പോൾ പക്ഷിപ്പനി പാരയായി, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു
Bird Flu Outbreak in Kerala: രോഗം സ്ഥിരീകരിച്ച ഇടങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പക്ഷികൾ അസ്വാഭാവികമായി ചാവുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മൃഗാശുപത്രിയിൽ വിവരമറിയിക്കാൻ നിർദ്ദേശമുണ്ട്.
കോട്ടയം: ക്രിസ്മസ് വിപണി ലക്ഷ്യമിട്ടുനിന്ന കർഷകർക്ക് കനത്ത തിരിച്ചടിയായി ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി (Bird Flu) സ്ഥിരീകരിച്ചു. രണ്ട് ജില്ലകളിലായി പന്ത്രണ്ടിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും.
ആലപ്പുഴ ജില്ലയിൽ മാത്രം 19,811 പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, കാട എന്നിവയെ മുഴുവൻ നശിപ്പിക്കും എന്ന് അധികൃതർ അറിയിച്ചു.
ഉത്സവ സീസൺ പ്രമാണിച്ച് വളർത്തിയ ആയിരക്കണക്കിന് താറാവുകളെയും കോഴികളെയും കൊന്നൊടുക്കേണ്ടി വരുന്നത് കർഷകരുടെ പ്രതീക്ഷകൾക്ക് വലിയ മങ്ങലേൽപ്പിച്ചു. ദേശാടനപ്പക്ഷികളുടെ വരവാണ് ഇത്തവണയും രോഗബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Also read – 10 വർഷമായി ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്യുന്ന ഭക്ഷണം ഇതാ
രോഗം സ്ഥിരീകരിച്ച ഇടങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പക്ഷികൾ അസ്വാഭാവികമായി ചാവുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മൃഗാശുപത്രിയിൽ വിവരമറിയിക്കാൻ നിർദ്ദേശമുണ്ട്.
ജാഗ്രതാ നിർദ്ദേശങ്ങൾ
- ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ നേരിട്ട് കൈകാര്യം ചെയ്യരുത്.
- രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പക്ഷികളെയോ മുട്ടയെയോ കടത്തുന്നത് നിരോധിച്ചു.
- പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് കർശന മുൻകരുതലുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.