Brain Eating Amoeba: നെടുമങ്ങാട് അമ്പലക്കുളത്തിൽ തലച്ചോറ് ഭക്ഷിക്കുന്ന അമീബയുടെ സാന്നിധ്യം; റിപ്പോർട്ട് അധികൃതർ പൂഴ്ത്തിവച്ചെന്ന് ആരോപണം
Brain Eating Amoeba Found In Nedumangad Temple Pond: നെടുമങ്ങാട് അമ്പലക്കുളത്തിൽ തലച്ചോറ് ഭക്ഷിക്കുന്ന അമീബയുടെ സാന്നിധ്യം. അധികൃതർ റിപ്പോർട്ട് പൂഴ്ത്തിവച്ചു എന്ന് ആരോപണമുണ്ട്.
തിരുവനന്തപുരം നെടുമങ്ങാട് അമ്പലക്കുളത്തിൽ തലച്ചോറ് ഭക്ഷിക്കുന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തി. നെടുമങ്ങാട് കരിപ്പൂരിലെ മുഖവൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിലാണ് തലച്ചോറ് ഭക്ഷിക്കുന്ന അമീബ കാണപ്പെടുന്ന രോഗാണുവിനെ കണ്ടെത്തിയത്. അമ്പലക്കുളത്തിൽ കുളിച്ച മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് വെള്ളം പരിശോധിച്ചത്. പരിശോധനയിൽ അമീബിക് മെനിങ്കോഎൻസെഫലൈറ്റിസിൻ്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. മാതൃഭൂമി ഇംഗ്ലീഷ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
താമസക്കാരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്നാണ് ആരോഗ്യവകുപ്പ് കുളത്തിലെ വെള്ളം ഒരു പൊതു ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കയച്ചത്. രണ്ട് തവണ കുളം പരിശോധിക്കാനെത്തിയ ഹെൽത്ത് ഇൻസ്പക്ടർ സാമ്പിളെടുക്കാതെ മടങ്ങിയിരുന്നു. വീണ്ടും പ്രദേശവാസികൾ പ്രതിഷേധിച്ചതോടെ സമ്മർദ്ദത്തിന് വഴങ്ങി സാമ്പിൾ പരിശോധനയച്ചു. കഴിഞ്ഞ വ്യാഴാഴ്ച പരിശോധനാഫലം ലഭിച്ചു. പരിശോധനാഫലത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആരോഗ്യവകുപ്പും നെടുമങ്ങാട് മുനിസിപ്പാലിറ്റിലും ഇത് പൂഴ്ത്തിവച്ചെന്ന ആരോപണമുണ്ട്.
പനി ബാധിച്ചാണ് മൂന്ന് കുട്ടികളെ നെടുമങ്ങാണ്ട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടാവാത്തതിനെ തുടർന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിൽ വച്ചാണ് കുട്ടികൾക്ക് അമീബിക് മെനിങ്കോഎൻസെഫലൈറ്റിസാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. പിന്നാലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിനെ വിവരമറിയിക്കുകയും റിപ്പോർട്ട് മുനിസിപ്പാലിറ്റിയ്ക്ക് കൈമാറുകയും ചെയ്തു. എന്നിട്ടും ഇതിൽ നടപടിയെടുത്തില്ലെന്ന് മാതൃഭൂമി ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്യുന്നു.
അമ്പലക്കുളത്തിന് നൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വാസം. വർഷത്തിൽ ഒരു തവണയാണ് കുളം വൃത്തിയാക്കാറുണ്ടായിരുന്നത്. അമ്പലത്തിൻ്റെ പ്രധാന കോമ്പൗണ്ടിന് പുറത്താണ് കുളം. അമീബയുടെ സാന്നിധ്യം കണ്ടെത്തിയതോടെ അധികൃതർ കുളത്തിന് ചുറ്റും കയർ കൊണ്ട് കെട്ടി പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഇവിടെ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.