R Sreelekha: പീഡനകേസിലെ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തി: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ കേസ്
Case Against R Sreelekha: ഇരകളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ചാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. തൻ്റെ യൂട്യൂബ് ചാനലിലൂടെ വിവിധ കേസുകളെക്കുറിച്ച് സംസാരിക്കവെയാണ് ഇരകളുടെ വ്യക്തിത്വം വെളിപ്പെടുന്ന തരത്തിലുള്ള വിവരങ്ങൾ ആർ ശ്രീലേഖ പങ്കുവെച്ചത്.

R Sreelekha
തിരുവനന്തപുരം: വിവിധ പീഡനക്കേസുകളിലെ പ്രായപൂർത്തിയാകാത്തവരടക്കമുള്ള അതിജീവിതകളുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ കേസ്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നീക്കം.
ALSO READ: മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്, മൊഴിയെടുക്കാൻ അന്വേഷണ സംഘം
ഇരകളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ചാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറാണ് ആർ ശ്രീലേഖ. തൻ്റെ യൂട്യൂബ് ചാനലിലൂടെ വിവിധ കേസുകളെക്കുറിച്ച് സംസാരിക്കവെയാണ് ഇരകളുടെ വ്യക്തിത്വം വെളിപ്പെടുന്ന തരത്തിലുള്ള വിവരങ്ങൾ ആർ ശ്രീലേഖ പങ്കുവെച്ചത്. പോക്‌സോ നിയമപ്രകാരം ഇരുകളുടെ വ്യക്തി വിവരങ്ങൾ പുറത്തുവിടുന്നത് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ഡൽഹി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് തുടങ്ങി നിരവധി കേസുകളിലെ ഇരകളുടെ സ്വകാര്യ വിവരങ്ങൾ ശ്രീലേഖ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മുൻ ഡിജിപി എന്ന നിലയിൽ നിയമം കൃത്യമായി അറിയാവുന്ന വ്യക്തിയിൽ നിന്നുമുണ്ടായ വീഴ്ച അതീവ ഗൗരവകരമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ.