Dileep: ഡ്രോൺ ഉപയോഗിച്ച് വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തി; മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ദിലീപിന്റെ സഹോദരി
Complaint Against News Channels :ഈ മാസം എട്ടാം തീയതി ആലുവയിലെ പത്മസരോവരം എന്ന വസതിയിൽ ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പ്രധാന പരാതി.

Dileep
നടൻ ദിലീപിന്റെ സ്വകാര്യ വസതിയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ പോലീസിൽ പരാതി. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും മേധാവികൾക്കുമെതിരെയാണ് പോലീസിൽ പരാതി നൽകിയത്. ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് ആണ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകിയത്.
നടി ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി വെറുതെവിട്ട ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. ഈ സംഭവത്തിനെതിരെയാണ് നടന്റെ സഹോദരി പരാതി നൽകിയിരിക്കുന്നത്.
ഈ മാസം എട്ടാം തീയതി ആലുവയിലെ പത്മസരോവരം എന്ന വസതിയിൽ ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പ്രധാന പരാതി. തങ്ങളുടെ സ്വകാര്യ വസതിക്ക് മുകളിൽ നിയമവിരുദ്ധമായും അനുമതിയില്ലാതെയും ഡ്രോൺ നിരീക്ഷണം നടത്തിയെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടിലെ എല്ലാവരുടെയും സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറിയെന്നും പരാതിയിൽ പറയുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്. തങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ല, ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളിൽ വ്യോമനിരീക്ഷണം നടത്താൻ ഒരു മാധ്യമസ്ഥാപനത്തിനും അധികാരമില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വ്യക്തികൾക്കെതിരെ അന്വേഷണം നടത്തണമെന്നും നിയമവിരുദ്ധ നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നും അഭ്യർത്ഥിക്കുന്നതായി ദിലീപിന്റെ സഹോദരി പറഞ്ഞു.