MV Govindan: ‘വരട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല; ബോംബെല്ലാം വീണു കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസില്‍’; എം വി ഗോവിന്ദന്‍
MV Govindan Dismisses VD Satheesan’s Warning: സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ലെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും ഇനി വീഴാന്‍ പോകുന്നതും യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലുമാണെന്നും അദ്ദേഹം പറയുന്നു.
തൊടുപുഴ : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ലെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും ഇനി വീഴാന്‍ പോകുന്നതും യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലുമാണെന്നും അദ്ദേഹം പറയുന്നു. ഞെട്ടിക്കുന്ന വാർത്ത വരാനുണ്ടെന്നും സിപിഎം അധികം കളിക്കേണ്ട എന്ന വിഡി സതീശന്റെ താക്കീതിന് മറുപടിയായണ് എം വി ഗോവിന്ദന്റെ പ്രതികരണം.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും 24 മണിക്കൂറും പറഞ്ഞത് രാജിവെപ്പിക്കുമെന്നാണ്. എന്നാൽ രാജി വെപ്പിക്കാന്‍ കൂട്ടാക്കുന്നില്ല. അതിനു കാരണം രാഹുല്‍ മാങ്കൂട്ടം അതിശക്തമായ ഭീഷണി ഉയര്‍ത്തിയതുമൂലമാണെന്നും താൻ രാജിവെച്ചാൽ പലരുടെയും കഥ പുറത്തു പറയുമെന്ന ഭീഷണിയെത്തുടര്‍ന്നാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതാണ് അവസാനം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വേണ്ടെന്ന് വെച്ചത്. കേസൊന്നുമില്ലെന്ന് പറഞ്ഞാല്‍, പിന്നെ എന്തിനാണ് സസ്‌പെന്റ് ചെയ്തതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. കേസിനെക്കാളും പ്രധാനപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്.
പീഡനം പൂർണമായും പുറത്തുവന്നുവെന്നും സ്ത്രീകൾ തന്നെ അത് വ്യക്തമാക്കി രംഗത്തെത്തി. എല്ലാം തെളിവാണ് ആരോപണമല്ലെന്നും ഗോവിന്ദൻ പറയുന്നു. കഥകൾ വരട്ടെ, വരുന്നതിൽ ഞങ്ങൾക്ക് എന്താണ് ഭയമുള്ളത്. പറയുന്നതല്ലാതെ വരുന്നില്ലല്ലോ. പറഞ്ഞുകൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ. അതിനെയൊക്കെ അഭിമുഖീകരിക്കാൻ യാതൊരു പ്രയാസവുമില്ലെന്നും തങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് മുമ്പോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘സിപിഎം ഇക്കാര്യത്തില്‍ അധികം കളിക്കരുത്, കേരളം ഞെട്ടിപ്പോകും, വരുന്നുണ്ട്…നോക്കിക്കോ’
അതേസമയം സിപിഎമ്മുകാർ അധികം കളിക്കേണ്ടെന്നാണ് വിഡി സതീശന്റെ താക്കീത്. താൻ ഭീഷണിപ്പെടുത്തുകയാണെന്നു വിചാരിക്കരുത്. ഭീഷണിയല്ലേ എന്നു ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട. ഞെട്ടിക്കുന്ന ഒരു വാർത്ത അധികം വൈകാതെ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് അതു വെളിപ്പെടുത്തുമോ എന്ന ചോദ്യത്തിന് ഇലക്‌ഷന് ഒരുപാട് ദിവസം ഇല്ലേ അത്ര ദിവസം പോകില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.