Sujith Kodakkad : പീഡന ആരോപണം; ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ സുജിത്ത് കൊടക്കാട് നിര്‍ബന്ധിത അവധിയില്‍
Sujith Kodakkad compulsory leave: പാര്‍ട്ടിയുടെ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയംഗമായിരുന്ന സുജിത്ത് കൊടക്കാടിനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ നീക്കിയിരുന്നു. പുസ്തക നിരൂപകന്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായിരുന്നു സുജിത്ത്
കാസര്‍കോട്: ലൈംഗിക പീഡന ആരോപണം നേരിടുന്ന യുവ സിപിഎം നേതാവും അധ്യാപകനുമായ സുജിത്ത് കൊടക്കാട് ദീര്‍ഘകാലത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ മാനേജ്മെന്റ് ആണ് നീണ്ട അവധിയില്‍ പ്രവേശിപ്പിക്കാന്‍ സുജിത്തിനോട് നിര്‍ദ്ദേശിച്ചത്. കൂടാതെ സുജിത്തിനോട് വിശദീകരണം തേടാനും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശിച്ചു.
ഏതാനും ദിവസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ യുവതി സുജിത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സുജിത്തിനെതിരെ സിപിഎം നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിപിഎം അന്വേഷണം നടത്തി. പിന്നീട് അടിയന്തര ഏരിയാ കമ്മിറ്റി ചേര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
പാര്‍ട്ടിയുടെ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയംഗമായിരുന്ന സുജിത്ത് കൊടക്കാടിനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ നീക്കിയിരുന്നു. പുസ്തക നിരൂപകന്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായിരുന്നു സുജിത്ത്. ഇന്‍സ്റ്റഗ്രാമില്‍ പുസ്തകങ്ങള്‍ നിരൂപണം ചെയ്തുള്ള നിരവധി വീഡിയോകള്‍ സുജിത്ത് പങ്കുവച്ചിട്ടുണ്ട്. നിരവധി ഫോളോവേഴ്‌സും സുജിത്തിനുണ്ട്.




ചെന്താമരയെ റിമാൻഡ് ചെയ്തു
അതേസമയം, നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. തന്നെ 100 വര്‍ഷത്തേക്ക് ശിക്ഷയ്ക്ക് വിധിക്കണമെന്ന് ചെന്താമര കോടതിയോട് ആവശ്യപ്പെട്ടു. ഇയാളെ ഇന്ന് ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ പിടികൂടിയത്. വിശന്ന് വലഞ്ഞ ഇയാള്‍ ആഹാരം കഴിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരുമ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. പിടിയിലായ സമയത്ത് ചെന്താമര അവശ നിലയിലായിരുന്നു. പിടിയിലായ ഉടന്‍ പ്രതി പൊലീസിനോട് ഭക്ഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഭക്ഷണം നല്‍കി.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശേഷമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. അയല്‍വാസികളായ സുധാകരന്‍, സുധാകരന്റെ അമ്മ ലക്ഷ്മി എന്നിവരെയാണ് ചെന്താമര കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ സജിതയുടെ ഭര്‍ത്താവിനെയും, സജിതയുടെ ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തുന്നത്.