Death Threat: മുഖ്യമന്ത്രിക്കെതിരെ വധഭീക്ഷണി; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു
Death threat against CM Pinarayi Vijayan: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള സെൽറ്റൻ എൻ ഡിസൂസ എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് ടീന ജോസിന്റെ കൊലവിളി കമന്റ്. വിവാദമായതിന് പിന്നാലെ ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ കൊലവിളി കമന്റിട്ട കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ് എടുത്തു. അഭിഭാഷകൻ സുഭാഷ് തീക്കാടന്റെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. കലാപശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള സെൽറ്റൻ എൻ ഡിസൂസ എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് ടീന ജോസിന്റെ കൊലവിളി കമന്റ്. ക്യാപ്റ്റൻ നാളെ മുതൽ ഇറങ്ങുകയാണ് എന്ന പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമൻ്റിട്ടത്. ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’ എന്നായിരുന്നു ടീന ജോസിന്‍റെ കമന്‍റ്.
കമന്‍റ് വിവാദമായതിന് പിന്നാലെ ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തി. സിഎംസി സന്യാസിനി സമൂഹത്തിലെ അംഗം ആയിരുന്ന ടീന ജോസിന് സഭാ നടപടികൾക്ക് വിധേയയായി 2009 ൽ അംഗത്വം നഷ്ടപ്പെട്ടിരുന്നു.
ടീന ജോസ് പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളിൽ സിഎംസി സമൂഹത്തിന് പങ്കില്ല. ടീന ജോസിന്‍റ അംഗത്വം 2009-ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും സന്യാസവസ്ത്രം ധരിക്കാന്‍ ടീന ജോസിന് അനുവാദമില്ലെന്നും സിഎംസി സന്യാസിനി സമൂഹം വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.