Diwali 2025: ദീപാവലി പടക്കം രാത്രി 2 മണിക്കൂർ മാത്രം; നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കാം
Diwali 2025 Restrictions: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് നിർദേശം. കൂടാതെ രാത്രി 8നും 10നും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാൻ സാധിക്കൂ. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്ററിനുള്ളിൽ പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
എന്താണ് ഹരിത പടക്കങ്ങൾ?
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആഘോഷ വേളകളിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന തീരുമാനത്തിലെത്തിയത്. എല്ലാ ആഘോഷ വേളകളിലും ഇനിമുതൽ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്.
ദേശീയ പാരിസ്ഥിതിക എൻജിനീയറിങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് ഇവ. മലിനീകരണം വലിയ തോതിൽ കുറയ്ക്കാൻ ഇത്തരം പടക്കങ്ങൾക്ക് കഴിയും.
ഹരിത പടക്കങ്ങൾ എങ്ങനെ തിരിച്ചറിയാം?
ഹരിത പടക്കങ്ങളിൽ ക്യുആർ കോഡ് ഉണ്ടായിരിക്കും. ഈ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് നോക്കാവുന്നതാണ്. ലെഡ്, കാഡ്മിയം, ബേരിയം നൈട്രേറ്റ് തുടങ്ങിയ മലിനീകരണ ഘടകങ്ങളുടെ അളവ് എത്രത്തോളമാണ് പടക്കത്തിൽ അടങ്ങിയിരിക്കുന്നത് എന്നും, ലൈസൻസ് നമ്പർ തുടങ്ങിയ വിവരങ്ങളും ഇതിൽ നിന്ന് ലഭിക്കും. CSIR-NEERI-യുടെ ലോഗോയും ഒപ്പമുണ്ടാകും.