Thrissur fireworks explosion: തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ട് പുരയിൽ സ്ഫോടനം, 6 പേർക്ക് ദാരുണാന്ത്യം
40ഓളം പേർക്ക് പരിക്കേറ്റു. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശ്ശൂർ പൂരത്തിനുള്ള ഒരുക്കത്തിനിടെയാണ് അപകടം ഉണ്ടായത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ എട്ടു പേരുടെ നില ഗുരുതരമാണ്.

പ്രതീകാത്മക ചിത്രം
തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. 40ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ എട്ടു പേരുടെ നില ഗുരുതരമാണ്. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. പൂരത്തിനുള്ള ഒരുക്കത്തിനിടെയാണ് അപകടം സംഭവിച്ചത്. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഉണ്ടായിരുന്നത്.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പലരും ചിന്നിതെറിച്ച് പോയിട്ടുണ്ടെന്നാണ് സംശയം. ശരീരഭാഗങ്ങൾ വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 18 പേരെയാണ് നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. അഞ്ച് താൽകാലിക പുരകളിലാണ് പടക്ക നിർമാണം നടന്നത്. ഈ അഞ്ചിടത്തും തീ പടർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ, സ്ഫോടനവസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.
അതേസമയം, അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ല കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകടകാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ALSO READ: 15000 രൂപയ്ക്ക് 3.5 ലക്ഷം നൽകണമെന്ന് ബ്ലേഡ് മാഫിയയുടെ ഭീഷണി; 48 കാരൻ ജീവനൊടുക്കി
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ അപ്രതീക്ഷിത സ്ഫോടനവാർത്ത ഏറെ നടുക്കുന്നതാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.