Pahalgam Terror Attack: “അച്ഛൻ ധീര രക്തസാക്ഷിയാണ്”; പഹൽഗാം ആക്രമണത്തിൽ ജീവൻ വെടിഞ്ഞ രാമചന്ദ്രന്റെ ഓർമ്മയിൽ കുടുംബം
Remembering N Ramachandran Killed in Pahalgam Terror Attack:രാജ്യത്തെ നടുക്കിയ ആക്രമണം ഒരു വർഷം തികയുന്ന വേളയിൽ രാമചന്ദ്രന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ജന്മനാട്. രാമചന്ദ്രൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ഇടപ്പള്ളി ദേവൻകുളങ്ങര ജംഗ്ഷനിൽ ആണ് ചടങ്ങ് നടന്നത്. രാമചന്ദ്രന്റെ ഭാര്യ ഷീലയും മകൾ ആരതിയും ചടങ്ങിൽ പങ്കുചേർന്നു. കഴിഞ്ഞവർഷം ഇതേ ദിവസമാണ് കാശ്മീരിലെ പഹൽഗാമിൽ വച്ച് രാമചന്ദ്രനെ ഭീകരവാദികൾ നിഷ്കരുണം വെടിവെച്ച് കൊന്നത്.......
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട് തികയുമ്പോൾ നോവായി മാറുകയാണ് ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച എൻ രാമചന്ദ്രൻ. രാജ്യത്തെ നടുക്കിയ ആക്രമണം ഒരു വർഷം തികയുന്ന വേളയിൽ രാമചന്ദ്രന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ജന്മനാട്. രാമചന്ദ്രൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ഇടപ്പള്ളി ദേവൻകുളങ്ങര ജംഗ്ഷനിൽ ആണ് ചടങ്ങ് നടന്നത്. രാമചന്ദ്രന്റെ ഭാര്യ ഷീലയും മകൾ ആരതിയും ചടങ്ങിൽ പങ്കുചേർന്നു. കഴിഞ്ഞവർഷം ഇതേ ദിവസമാണ് കാശ്മീരിലെ പഹൽഗാമിൽ വച്ച് രാമചന്ദ്രനെ ഭീകരവാദികൾ നിഷ്കരുണം വെടിവെച്ച് കൊന്നത്. ഭാര്യ ഷീല മകൾ ആരതി രണ്ട് പ്രായപൂർത്തിയാകാത്ത കൊച്ചുമക്കൾ എന്നിവർക്കൊപ്പം കാശ്മീരിലേക്ക് അവധിക്കാലം ആഘോഷിക്കുന്നതിന് പോയതായിരുന്നു രാമചന്ദ്രൻ.
മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽ വച്ചായിരുന്നു അദ്ദേഹം അതിദാരുണമായി കൊലചെയ്യപ്പെട്ടത്.ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും ഉൾപ്പെടെ ആകെ 26 പേരാണ് കൊല്ലപ്പെട്ടത്. മതവും പേരും ചോദിച്ചറിഞ്ഞതിനുശേഷം ആയിരുന്നു ഭീകരവാദികൾ ഒന്നും അറിയാത്ത സാധാരണ മനുഷ്യർക്ക് നേരെ വെടിയുതിർത്തത്.
അതേസമയം തന്റെ അച്ഛനെ ഒരു ധീര രക്തസാക്ഷിയായി ആണ് തങ്ങൾ ഓർമ്മിപ്പിക്കുന്നത് എന്ന് മകൾ പ്രതികരിച്ചു.അച്ഛന്റെ നഷ്ടത്തെ മറികടക്കുന്നതിനെ കുറിച്ചല്ല മറിച്ച് ആ വിയോഗം അവശേഷിച്ച വേദനയുമായി ജീവിക്കുവാൻ ആണ് തങ്ങൾ ഇപ്പോൾ പഠിക്കുന്നത്.
ALSO READ:ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല; പഹല്‍ഗാം ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദി
ജീവിതത്തിൽ സഹനശക്തിയുടെ ഒരു മാതൃകയായിരുന്നു രാമചന്ദ്രൻ എന്നും മകൾ. അതുപോലെ തന്നെ തന്റെ കുട്ടികളും സഹനശക്തിയുള്ളവരാണെന്നും മകൾ ആരതി. തങ്ങളുടെ മുത്തശ്ശനെ കുറിച്ച് അവർക്ക് നല്ല ഓർമ്മകൾ ആണുള്ളത്. ആ നിമിഷങ്ങളെല്ലാം അവർ ഇപ്പോഴും വിലമതിക്കുന്നു എന്നും ആരതി പറയുന്നു. അവസാനം നിമിഷം വരെ അദ്ദേഹം വളരെ ധീരൻ ആയിരുന്നു. പ്രയാസകരമായ ആ സാഹചര്യങ്ങളിൽ പോലും അദ്ദേഹം ശാന്തനായി നിലകൊണ്ടു. ആ നിമിഷത്തെ വളരെ ധീരമായാണ് അദ്ദേഹം കൈകാര്യം ചെയ്തത്. അദ്ദേഹം ഒരിക്കലും ഒരു സൈനിക യൂണിഫോം ധരിച്ചിരുന്നില്ല, ഒരു സേനയുടെയും ഭാഗമായിരുന്നില്ല പക്ഷെ തന്റെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരനായ രക്തസാക്ഷിയാണ് അദ്ദേഹം. അച്ഛൻ തങ്ങൾക്കൊപ്പം ഇല്ല എന്ന ദുഃഖം അല്ല മറിച്ച് ഒരു ധീരഹൃദയന്റെ ഓർമ്മകളാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് എന്നും ആരതി പ്രതികരിച്ചു.
കൂടാതെ പഹൽഗാം ആക്രമണം നടന്ന ദിവസം ആ ഒരു സാഹചര്യത്തിൽ മകളായ ആരതി സ്വീകരിച്ച നടപടികളും വളരെ ശ്രദ്ധേയമായിരുന്നു. തന്റെ പ്രിയപ്പെട്ട അച്ഛനെ ഭീകരവാദികൾ കൺമുന്നിൽ കൊലപ്പെടുത്തിയ ശേഷം തന്റെ ധൈര്യം കൈവിടാതെ രണ്ട് മക്കളുടെ സുരക്ഷ ഉറപ്പാക്കുവാൻ ആരതി പരിശ്രമിച്ചു. കൂടാതെ രാമചന്ദ്രന്റെ മരണവാർത്ത അമ്മ ഉടൻ അറിയാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇതെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ല; പ്രധാനമന്ത്രി
പഹൽഗാം ഭീകരാക്രമണം നടന്ന ഒരാണ്ട് തികയുന്ന വേളയിൽ കൊല്ലപ്പെട്ട ധീര രക്തസാക്ഷികൾക്ക് വേണ്ടി ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്നും. ഇന്ത്യയിൽ തീവ്രവാദികൾ ഉദ്ദേശിക്കുന്ന ഒരു പ്രവർത്തിയും നടക്കില്ല. ഭീകരതയ്ക്കെതിരെ ശക്തമായി തന്നെ രാജ്യം പോരാടും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം ഇതേ ദിവസം നടന്ന പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ മനുഷ്യരെ താൻ ഓർക്കുന്നു. അവരെ ഒരിക്കലും മറക്കുകയില്ല. ആ നഷ്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അവരുടെ കുടുംബങ്ങളിലേക്കാണ് തന്റെ മനസ്സ് പോകുന്നതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.