Child Brutally Beaten: അമ്മയെ തിരികെ കൊണ്ട് വരാനുള്ള പ്രാങ്ക്? എട്ട് വയസ്സുകാരിക്ക് ക്രൂര മർദ്ദനം; പിതാവ് കസ്റ്റഡിയിൽ
eight-year-old girl brutally beaten: ചെറുപുഴയിലെ വാടക വീട്ടിലാണ് അതിക്രമം നടന്നത്. അച്ഛനും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. പന്ത്രണ്ട് വയസ്സുകാരനായ സഹോദരനാണ് വിഡിയോ പകർത്തിയത്.

പ്രതീകാത്മക ചിത്രം
കണ്ണൂർ: എട്ട് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദനം. സംഭവത്തിൽ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
പ്രചരിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം നൽകി. കുട്ടിയുടെ തല ഭിത്തിയിൽ ഇടിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും കത്തി വീശുന്നതിന്റെയും ദൃശ്യമാണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തായ സംഭവത്തിൽ അച്ഛനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പയ്യന്നൂർ ഡിവൈഎസ്പി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചെറുപുഴയിലെ വാടക വീട്ടിലാണ് അതിക്രമം നടന്നത്. അച്ഛനും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. പന്ത്രണ്ട് വയസ്സുകാരനായ സഹോദരനാണ് വിഡിയോ പകർത്തിയത്. നിലവിൽ അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് രണ്ട് കുട്ടികളുമുള്ളത്.
അതേസമയം വിഡീയോ പ്രാങ്കിന്റെ ഭാഗമാണെന്നാണ് കുട്ടികളുടെ മൊഴി. അച്ഛനും അമ്മയും അകന്നു കഴിയുകയാണ്, അതിനാൽ അമ്മ തിരിച്ച് വരാൻ വേണ്ടി പ്രാങ്ക് വീഡിയോ എടുത്തതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈഎസ്പി പറഞ്ഞു. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.