Fish Consumption Kerala: മലയാളികൾ ഒരു ദിവസം കഴിക്കുന്നത് 2,540 ടണ്ണിലധികം മത്സ്യം… അവസരങ്ങളും വെല്ലുവിളികളും സൂചനകളും
State Fisheries Department Latest date details : കടലിൽ നിന്നുള്ള മത്സ്യബന്ധനം റെക്കോർഡ് നിലയിൽ എത്തിയിട്ടും, ഉൾനാടൻ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന ഊന്നൽ നൽകുന്നത് സുസ്ഥിരമായ മത്സ്യലഭ്യത ഉറപ്പാക്കാൻ അനിവാര്യമാണ്.

Fish consumption kerala
തിരുവനന്തപുരം: മലയാളികളുടെ മത്സ്യപ്രേമം ഏറെ പ്രസിദ്ധമാണ്. എന്നാൽ അടുത്തിടെ പുറത്തുവന്ന കണക്കുകൾ കേട്ടാൽ അത് അത്പം കൂടുതലല്ലേ എന്നു തോന്നും. കേരളത്തിൽ ഒരു ദിവസം ശരാശരി 2,540 ടണ്ണിലധികം മത്സ്യം ഉപയോഗിക്കുന്നു എന്ന കണക്കാണ് അടുത്തിടെ പുറത്തുവന്നത്. ഇത് കേവലം ഒരു ഉപഭോഗ നിരക്ക് മാത്രമല്ല, സംസ്ഥാനത്തിൻ്റെ മത്സ്യബന്ധന മേഖല നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ചുള്ള സൂചനകൾ കൂടി നൽകുന്നുണ്ട്.
കേരളത്തിൻ്റെ മൊത്തം മത്സ്യ ഉപഭോഗത്തിൽ ഭൂരിഭാഗവും അതായത് ഏകദേശം 2,048 ടൺ പ്രാദേശിക സ്രോതസ്സുകളിൽ നിന്നാണ് ലഭിക്കുന്നത്. എങ്കിലും, ബാക്കിയുള്ള 491 ടണ്ണിലധികം മത്സ്യത്തിനായി അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് വ്യക്തമാക്കുന്നത് കേരളീയരുടെ ഭക്ഷണക്രമത്തിൽ മത്സ്യത്തിനുള്ള പ്രാധാന്യം വളരെ വലുതാണ് എന്നു തന്നെയാണ്.
Also Read:സംസ്ഥാനത്ത് നാളെ പെരുമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച്
ഈ ഉയർന്ന ആവശ്യം തൃപ്തിപ്പെടുത്താൻ സ്വന്തം സമുദ്ര-ഉൾനാടൻ മത്സ്യബന്ധനം മാത്രം മതിയാകുന്നില്ല എന്നും ഇതിൽ നിന്ന് വായിച്ചെടുക്കാം. നിലവിലെ ഉത്പാദന നിരക്ക് ഉയർന്നതാണെങ്കിലും, പൂർണ്ണമായ സ്വയംപര്യാപ്തത കൈവരിക്കാൻ ഉൾനാടൻ മത്സ്യോത്പാദനം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന ഫിഷറീസ് വകുപ്പിൻ്റെ മുന്നറിയിപ്പും ഇതിനൊപ്പം ചിന്തിക്കണം.
ഉൾനാടൻ മത്സ്യബന്ധനത്തിൻ്റെ പ്രാധാന്യം
കടലിൽ നിന്നുള്ള മത്സ്യബന്ധനം റെക്കോർഡ് നിലയിൽ എത്തിയിട്ടും, ഉൾനാടൻ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന ഊന്നൽ നൽകുന്നത് സുസ്ഥിരമായ മത്സ്യലഭ്യത ഉറപ്പാക്കാൻ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനം, അമിത മത്സ്യബന്ധനം, കടലിലെ മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ കാരണം സമുദ്ര മത്സ്യലഭ്യതയിൽ അനിശ്ചിതത്വമുണ്ട്. ഇത് ലഘൂകരിക്കാൻ കുളങ്ങൾ, കായലുകൾ, നദികൾ എന്നിവയിൽ നിന്നുള്ള ഉത്പാദനം കൂട്ടേണ്ടതുണ്ട്.
ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നത് തീരദേശത്ത് അല്ലാത്തവർക്കും മത്സ്യോത്പാദന മേഖലയിൽ അവസരങ്ങൾ നൽകുകയും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും. ഈ അവസരം മുന്നിൽക്കണ്ട് മലയാളി ഇറങ്ങിയാൽ കേരളത്തിലെ മത്സ്യക്കൊതി തീർക്കാൻ മുടക്കുന്ന തുക സംസ്ഥാനത്ത് തന്നെ പിടിച്ചു നിർത്താം.