Kayanna Group Assault: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; 17കാരിയെ വീട്ടിൽ എത്തിച്ച് കൂട്ടബലാസംഘം ചെയ്തു, കോഴിക്കോട് നാല് പേർ പിടിയിൽ
Four Arrested on Kayanna Gang Assault: പ്രതികളിൽ ഒരാളായ അഭിഷേക് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിക്കുന്നത്. ഈ സൗഹൃദം മുതലെടുത്താണ് 17കാരിയെ കായണ്ണയുള്ള വീട്ടിൽ എത്തിച്ചത്.

പ്രതികളായ മിഥുൻ ദാസ്, അഭിഷേക്, ആദർശ്
കോഴിക്കോട്: 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ നാലു പേർ പിടിയിൽ. വടകര പതിയാരക്കര കുളങ്ങര അഭിഷേക് (19), കയണ്ണ ചോലക്കര മീത്തൽ മിഥുൻ ദാസ് (19), വേളം പെരുമ്പാട്ട് മീത്തൽ സി കെ ആദർശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് പോലീസ് പിടിയിലായത്. ഇതിൽ, അഭിഷേക് ഇതിന് മുൻപും പോക്സോ കേസുകളിൽ പ്രതിയായിട്ടുണ്ട്. രണ്ടു പോക്സോ കേസുകളിലെ പ്രതിയാണ് ഇയാൾ.
കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പ്രതികളിൽ ഒരാളായ അഭിഷേക് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിക്കുന്നത്. ഈ സൗഹൃദം മുതലെടുത്താണ് 17കാരിയെ കായണ്ണയുള്ള വീട്ടിൽ എത്തിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് അഭിഷേകിനെ യുവതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്. പിന്നീട്, പ്രതികളിൽ ഒരാളായ മിഥുൻ ദാസിന്റെ കായണ്ണയിലെ വീട്ടിൽ വച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ALSO READ: മദ്യലഹരിയിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; യുവാക്കൾ പിടിയിൽ
പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. അതിനാൽ, പ്രതിയായ 17കാരനെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് വിട്ടു. ബാക്കി മൂന്ന് പ്രതികളെയും പയ്യോളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.