Sabarimala: വെർച്വൽ ക്യൂ പാലിക്കണം, വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുത്; ശബരിമലയിൽ കർശന നിർദേശവുമായി ഹൈക്കോടതി
Sabarimala Devotees Crowd: സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ സ്വമേധയായാണ് കോടതി വിഷയം പരിഗണിച്ചത്. നിലവിൽ വെർച്വൽക്യൂവഴി 70,000 പേർക്കാണ് ഒരുദിവസം ശബരിമലയിലെത്താനാകുന്നത്.

ശബരിമല, കേരള ഹൈക്കോടതി
ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശവുമായി ഹൈക്കോടതി. ശബരിമല വെർച്വൽക്യൂ ബുക്കിംഗ് പാസോ സ്പോട്ട് ബുക്കിംഗ് പാസോ ഉള്ളവരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. വെർച്വൽ ക്യൂ പാസിലെ സമയം ,ദിവസം എന്നിവയും കൃത്യമായിരിക്കണമെന്നും വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് അടക്കം നിയന്ത്രിച്ചിട്ടും ഒരു ലക്ഷത്തിലധികം തീർത്ഥാടകർ ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്നുവെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബോർഡിന്റേതാണ് ഉത്തരവ്. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ സ്വമേധയായാണ് കോടതി വിഷയം പരിഗണിച്ചത്.
ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങൾ അനുവദിക്കാനാകില്ലെന്നും അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനും പൊലീസിനും മുന്നറിയിപ്പ് നൽകി. നിലവിൽ വെർച്വൽക്യൂവഴി 70,000 പേർക്കാണ് ഒരുദിവസം ശബരിമലയിലെത്താനാകുന്നത്.
ALSO READ: സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു
അതേസമയം, നട തുറന്ന് 10 ദിവസം പിന്നിടുമ്പോൾ റെക്കോർഡ് തിരക്കാണ് ശബരിമലയിൽ. ഇതുവരെ 10 ലക്ഷത്തിലധികം ഭക്തർ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 86,000 തീർത്ഥാടകരാണ് മല ചവിട്ടിയത്. ക്യൂ കോംപ്ലക്സ് വഴി നിയന്ത്രണങ്ങളോടെയാണ് ഭക്തരെ സന്നിധാനത്തേക്ക് കയറ്റി വിടുന്നത്.
ഭക്കജനത്തിരക്ക് കൂടിയതോടെ ശബരിമലയിൽ റെക്കോർഡ് വരുമാനമാണ്. ആകെ വരുമാനം 60 കോടി കവിഞ്ഞിട്ടുണ്ട്. അരവണ വിൽപനയിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും ലഭിച്ചു. ബാക്കി വരുമാനം അപ്പം വില്പന പ്രസാദം മറ്റു വഴിപാടുകൾ എന്നിവയിലൂടെയാണ്.