Jim Santhosh Murder Case: വർഷങ്ങളുടെ പക, ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു
Jim Santhosh Murder Case Accused Death: സംഭവത്തിന് പിന്നിൽ ഗുണ്ടാകുടിപ്പകയാണെന്നാണ് നിഗമനം. കേരള രജിസ്ട്രേഷനിലുള്ള കാറിലല്ല പ്രതികൾ എത്തിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

അലുവ അതുൽ, ജിം സന്തോഷ്
കൊല്ലം: ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവ് അലുവ അതുലാണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്ന് ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തുവച്ചായിരുന്നു ആക്രമണം. ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിലെത്തി മടങ്ങി പോവുകയായിരുന്നു. ഈ സമയം പ്രതിയെ പിന്തുടർന്നെത്തിയ മറ്റൊരു കാർ അതുൽ സഞ്ചരിച്ച വാഹനത്തെ ഒരു വശത്തേക്ക് ഇടിച്ചിട്ടു. തുടർന്ന് വാളുപയോഗിച്ച് വെട്ടുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ഗുണ്ടാകുടിപ്പകയാണെന്നാണ് നിഗമനം. കേരള രജിസ്ട്രേഷനിലുള്ള കാറിലല്ല പ്രതികൾ എത്തിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അതുൽ. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ എത്തി ജിം സന്തോഷിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ്. കാറില്‍ എത്തിയ ആറംഗ സംഘം സന്തോഷിനെ സ്ഫോടക വസ്തു എറിഞ്ഞും വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
അന്ന് കേസിൽ അലുവ അതുൽ, രാജീവ്, ഹരി, സോനു, പ്യാരി, സാമുവൽ തുടങ്ങി പ്രതികളെല്ലാം അറസ്റ്റിലായിരുന്നു. കൃത്യം നടത്തി ഒളിവിൽ പോയ അതുലിനെ 21 ദിവസത്തിനുശേഷം തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി ഓച്ചിറ മേഖല കേന്ദ്രീകരിച്ചുള്ള രണ്ട് ഗുണ്ട സംഘങ്ങളുടെ വർഷങ്ങൾ നീണ്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്ന് പോലീസ് പറഞ്ഞത്.