ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്; കളക്ടറേറ്റിൽ 10 മണിമുതൽ പൊതുദർശനം
ADM Naveen Babu Cremation: നവീൻ ബാബുവിൻറെ മരണത്തിൽ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യക്കെതിരെ കണ്ണൂരിൽ പ്രതിഷേധം ശക്തമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പത്തനംതിട്ട: കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ (ADM Naveen Babu) സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. രാവിലെ ഒമ്പത് മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കളക്ടറേറ്റിൽ എത്തിക്കും. പത്തുമണി മുതൽ പൊതുദർശനം ആരംഭിക്കും. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുവരും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കുക.
അതേസമയം, നവീൻ ബാബുവിൻറെ മരണത്തിൽ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യക്കെതിരെ കണ്ണൂരിൽ പ്രതിഷേധം ശക്തമാണ്. യൂത്ത് കോൺഗ്രസ് ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. അതിനിടെ, എഡിഎമ്മിൻറെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരിൽ നിന്ന് ടൗൺ പോലീസ് മൊഴിയെടുത്ത് തുടങ്ങിയിട്ടുണ്ട്. അതേസമയം, ദിവ്യയ്ക്കും പരാതിക്കാരനായ പ്രശാന്തിനുമെതിരെ നവീൻ ബാബുവിൻറെ സഹോദരൻ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
ALSO READ: എഡിഎമ്മിന്റെ ആത്മഹത്യ: പിപി ദിവ്യക്കെതിരായ പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പൊതുവേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൽ നിന്ന് പരസ്യ അധിക്ഷേപം ഏറ്റുവാങ്ങി മണിക്കൂറുകൾക്കകം എഡിഎം ജിവനൊടുക്കിയ സംഭവത്തിൽ തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂരിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയുടെ ഹർത്താൽ ആഹ്വാനത്തിനും സർവീസ് സംഘടനകളുടെ പ്രതിഷേധത്തിനും പിന്നാലെയായിരുന്നു ദിവ്യയുടെ വീട്ടിലേക്കുളള യൂത്ത് കോണ്ഗ്രസ് മാർച്ച് സംഘടിപ്പിച്ചത്.
അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പരാതിയിന്മേൽ ജില്ലാ ഭരണകൂടത്തിന് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയുമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. നവംബർ 19ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനപൂർവ്വം അഴിമതിക്കാരനാക്കി ചിത്രീകരിച്ചെന്നാണ് പരാതി.