Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു: ഇതോടെ എണ്ണം 19ആയി
Kerala Amoebic Meningoencephalitis Death: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം പടർന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Amoebic Meningoencephalitis
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis Death) ബാധിച്ച് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. ഈ മാസം 11-ാം തീയതിയാണ് ഇരുവരും മരിച്ചത്. എന്നാൽ ഇപ്പോഴാണ് ഇവ രണ്ടും അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 കാരിയും, കൊല്ലം സ്വദേശി 91 കാരനുമാണ് രോഗബാധയേറ്റ് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിൻറെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ രണ്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം പടർന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ പൊതുജനാരോഗ്യ നിയപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.
മാർഗനിർദ്ദേശങ്ങൾ
സംസ്ഥാനത്തെ നീന്തൽ കുളങ്ങളിലെ ജലം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യുക.
ഒരു ലിറ്ററിന് ചുരുങ്ങിയത് ദശാംശം അഞ്ച് മില്ലി ഗ്രാം എന്ന തരത്തിൽ ക്ലോറിൻറെ അളവ് നിലനിർത്തിയാവണം ശുചീകരണം.
ഓരോ ദിവസവും ഇക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തുക.
പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോൾ ഈ രജിസ്റ്റർ ഹാജരാക്കുക.
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ ചുമതലക്കാർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.
തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.