Kerala Assembly Election 2026: സമയം കഴിഞ്ഞു, ഇതുവരെ കിട്ടിയത് 1269 നാമനിർദ്ദേശ പത്രികകൾ, 26 ന് അറിയാം യഥാർത്ഥ തിരഞ്ഞെടുപ്പു ചിത്രം
Assembly Election 2026 deadline for nomination submission: പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള ആദ്യഘട്ട പരിശീലനം നാളെ മുതൽ മാർച്ച് 29 വരെ നടക്കും. പോളിങ് ഉദ്യോഗസ്ഥർക്കായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പരിശീലന കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. തപാൽ ബാലറ്റിന് അപേക്ഷിക്കാൻ പൊലീസുകാർക്ക് 7 ദിവസം വരെ സമയം അനുവദിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1269 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്. ഇതോടെ തിരഞ്ഞെടുപ്പ് ഗോദയിലെ അന്തിമ ചിത്രം തെളിയും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആറ് പ്രവൃത്തിദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാൻ ലഭിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ പത്രിക സമർപ്പണ വേളയിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. അതേസമയം, വോട്ടെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ ബാലറ്റിനുള്ള ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വേഗത്തിലാക്കി.
പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള ആദ്യഘട്ട പരിശീലനം നാളെ മുതൽ മാർച്ച് 29 വരെ നടക്കും. പോളിങ് ഉദ്യോഗസ്ഥർക്കായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പരിശീലന കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. തപാൽ ബാലറ്റിന് അപേക്ഷിക്കാൻ പൊലീസുകാർക്ക് 7 ദിവസം വരെ സമയം അനുവദിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വാക്പോരും മുറുകുകയാണ്. സംസ്കാരത്തെക്കുറിച്ചുള്ള ഡോ. തോമസ് ഐസക്കിന്റെ പരാമർശത്തിന് രമേഷ് പിഷാരടി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായിക്കഴിഞ്ഞു.