Kerala Cabinet Formation: മന്ത്രിസഭയിൽ ആരൊക്കെ? യുഡിഎഫ് യോഗം ഇന്ന്
Kerala Cabinet Formation 2026: ഘടകകക്ഷികളുടെ മന്ത്രിസ്ഥാനമാകും അടുത്ത വെല്ലുവിളി. കോൺഗ്രസിന് മുഖ്യമന്ത്രി അടക്കം 13 പദവികൾ എന്നാണ് നിലവിലെ ധാരണ. അഞ്ച് മന്ത്രിസ്ഥാനം വേണമെന്നാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ഏഴ് സീറ്റുകളിലും ജയിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രിസഭ രൂപീകരണത്തിന് യു.ഡി.എഫ്. മന്ത്രിസഭ രൂപീകരണ ചർച്ചകൾക്കായി യു.ഡി.എഫ് യോഗം ഇന്ന് ചേരും. വൈകിട്ട് കന്റോൺമെന്റ് ഹൌസിലാണ് യോഗം. ഘടകകക്ഷികൾക്ക് എത്ര മന്ത്രിസ്ഥാനം നൽകണം തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയാവുക. മുഖ്യമന്ത്രി പ്രഖ്യാപനം പോലെ അനിശ്ചിതത്വങ്ങളുണ്ടാകാതെ മന്ത്രിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഘടകകക്ഷികളുടെ മന്ത്രിസ്ഥാനമാകും അടുത്ത വെല്ലുവിളി. കോൺഗ്രസിന് മുഖ്യമന്ത്രി അടക്കം 13 പദവികൾ എന്നാണ് നിലവിലെ ധാരണ. അഞ്ച് മന്ത്രിസ്ഥാനം വേണമെന്നാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ഏഴ് സീറ്റുകളിലും ജയിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: സര്‍ക്കാരുണ്ടാക്കാന്‍ സതീശനെ ക്ഷണിച്ച് ഗവര്‍ണര്‍; എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 18-ന്
മുസ്ലീം ലീഗ് അഞ്ചെണ്ണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് നാലെണ്ണമായി ചുരുങ്ങാൻ സാധ്യതയുണ്ട്. ജോസഫ് വിഭാഗത്തിന് ഒരെണ്ണം മാത്രനേ നൽകൂ എന്നാണ് സൂചന. ആർഎസ്പി ഒരു മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, സിപി ജോൺ, ജേക്കബ് വിഭാഹം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി സുധാകരൻ തുടങ്ങിയവരെയെല്ലാം ഉൾക്കൊണ്ട് എങ്ങനെ മന്ത്രിസ്ഥാനം വീതിക്കുമെന്നതാണ് ആശങ്ക.
സത്യപ്രതിജ്ഞ തിങ്കളാഴ്ച
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അന്നേദിവസം തന്നെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. അതുകൊണ്ട് തിങ്കളാഴ്ചയ്ക്ക് മുമ്പ് മന്ത്രിമാരെ തീരുമാനിക്കേണ്ടി വരും. മെയ് 21ന് നിയമസഭ ചേരുമ്പോൾ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകും. നിയമസഭാ കക്ഷിയോഗം പൂര്‍ത്തിയായി. അതേസമയം, കഴിഞ്ഞ ദിവസം, സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു. തുടർന്ന് സർക്കാർ രൂപീകരണത്തിന് ഗവർണർ വി ഡി സതീശനെ ക്ഷണിച്ചിട്ടുണ്ട്.
പത്ത് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ പ്രഖ്യാപനം
വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവെങ്കിലും യു.ഡി.എഫിന് മുഖ്യമന്ത്രിയെ കണ്ടെത്താൻ പത്ത് ദിവസത്തിലധികം സമയമെടുത്തു. വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരിൽ ആരെ തിരഞ്ഞെടുക്കണമെന്നതിലായിരുന്നു ആശയക്കുഴപ്പം. ഒടുവിൽ കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, കെ സി വേണുഗോപാൽ വിഡി സതീശൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
English Summary:
UDF will hold a meeting today to discuss the formation of the new Kerala cabinet following the announcement of V. D. Satheesan as the Chief Minister. The meeting will take place this evening at Cantonment House. Discussions are expected to focus on cabinet formation, including the allocation of ministerial posts among various alliance partners and other key decisions related to the new government.