Cabinet Meeting: ഐഎഎസ് തലപ്പത്തെ അഴിച്ചുപണി, അതൃപ്തി പുകയുന്നതിനിടെ ഇന്ന് മന്ത്രിസഭായോഗം
Kerala Cabinet Meeting Today: വകുപ്പ് സെക്രട്ടറിമാരും കളക്ടർമാരും അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിയതിലാണ് മന്ത്രിമാർക്കിടയിൽ അതൃപ്തിയുള്ളത്. റവന്യു മന്ത്രി അറിയാതെയാണ് കളക്ടർമാരെ മാറ്റിയതെന്നും വ്യവസായ സെക്രട്ടറിയുടെ നിയമനം വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. വൈകുന്നേരത്തോടെ മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രിയെ കാണുന്നതിനായി ഡൽഹിയിൽ പോകുന്നുണ്ട്.
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതിൽ അതൃ്പ്തി പുകയുന്നതിനിടെ ഇന്ന് രാവിലെ മന്ത്രി സഭ ചേരും. വകുപ്പ് സെക്രട്ടറിമാരും കളക്ടർമാരും അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിയതിലാണ് മന്ത്രിമാർക്കിടയിൽ അതൃപ്തിയുള്ളത്. റവന്യു മന്ത്രി അറിയാതെയാണ് കളക്ടർമാരെ മാറ്റിയതെന്നും വ്യവസായ സെക്രട്ടറിയുടെ നിയമനം വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
ഇന്ന് മന്ത്രിസഭായോഗം
ബുധനാഴ്ച ബക്രീദ് ആയതിനെ തുടർന്നാണ് ഇന്ന് മന്ത്രിസഭ യോഗം ചേരുന്നത്. മലബാർ മേഖലയിൽ ഹയർസെക്കന്ററി ബാച്ചും സീറ്റുകളും അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായേക്കും. 29ന് നിയമസഭയിൽ ഗവർണർ നടത്തുന്ന നയപ്രഖ്യാപത്തിന്റെ കരടും അംഗീകരിക്കും. കൂടാതെ ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യയാത്ര അനുവദിക്കുന്നതിനുള്ള വിശദാംശങ്ങളും മന്ത്രിസഭയുടെ പരിഗണനയ്ക്കായി ഗതാഗത വകുപ്പ് തയ്യാറാക്കുന്നുണ്ട്.
മുഖ്യമന്ത്രി – പ്രധാനമന്ത്രി കൂടിക്കാഴ്ച
വൈകുന്നേരത്തോടെ മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രിയെ കാണുന്നതിനായി ഡൽഹിയിൽ പോകുന്നുണ്ട്. ചൊവ്വാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര മന്ത്രിമാരെയും കണ്ടേക്കും. പിഎം ശ്രീയും മറ്റ് വികസന കാര്യങ്ങളും ചർച്ചയായേക്കും. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കാകും കൂടിക്കാഴ്ച നടക്കുന്നത്. പുതിയ മന്ത്രിമാരിൽ ചിലർക്കൊഴികെ മറ്റുള്ളവർക്ക് പ്രധാന കേന്ദ്രമന്ത്രിമാരുമായി പരിചയമില്ല. എന്നാൽ വിവിധ പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്രവുമായി പ്രവർത്തനക്ഷമമായ ബന്ധം നിലനിർത്തി മുന്നോട്ട് പോകേണ്ടതുണ്ട്.
ദേശീയപാത വികസനം, റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെേട്രാ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇവയ്ക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രി നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളി.
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
ആറ് ജില്ലാ കളക്ടർമാർ അടക്കം 15 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. വകുപ്പ് മന്ത്രിമാരുമായും ചർച്ച നടത്താതെയാണ് ഇത്തരമൊരു നടപടിയെന്ന പരാതി ഉയരുന്നുണ്ട്. കളക്ടർമാരെ മാറ്റിയതും റവന്യു മന്ത്രിയുടെ അറിവില്ലാതെയാണ്. കൊല്ലം കളക്ടറുടെ നിയമനത്തിൽ മന്ത്രി ഷിബു ബേബി ജോൺ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കൂടാതെ, വാട്ടർ അതോറിറ്റി എംഡിയുടെ നിയമനം ജലവിഭവ മന്ത്രിയെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൽ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ ഘടകക്ഷികൾക്കിടയിലും കോൺഗ്രസിനുള്ളിലും അതൃപ്തി ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നിലപാടുകൾക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് രത്തൻ ഖേൽക്കറെന്നും വിമർശനം ഉയർന്നു.
English Summary:
Kerala Cabinet will meet today morning amid growing dissatisfaction over the recent transfer and appointment of IAS officers. Several ministers are reportedly unhappy with the reshuffle involving department secretaries, district collectors, and other senior IAS officials.Chief Minister V. D. Satheesan met Prime Minister Narendra Modi to discuss key development projects and issues related to Kerala’s growth.