Amoebic Meningitis: സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ കാംപെയ്ൻ
Kerala Amoebic Meningitis Prevention: വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ളാറ്റുകൾ തുടങ്ങി എല്ലാ സ്ഥലത്തെയും ജലസംഭരണികളും വൃത്തിയാക്കണമെന്നാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് തുടങ്ങിയവരാണ് കാംപെയ്ന് നേതൃത്വം നൽകുന്നത്.
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക (Amoebic Meningitis) ജ്വരം തടയാൻ ആരോഗ്യ വകുപ്പിൻ്റെ ജനകീയ കാംപെയ്ൻ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കാംപെയ്ൻ ആരംഭിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനാണ് കാംപെയ്ൻ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 30, 31 (ശനി, ഞായർ) ദിവസങ്ങളിലാണ് കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക. ഇതോടൊപ്പം ജലസംഭരണ ടാങ്കുകൾ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് ഈ തീരുമാനം. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ളാറ്റുകൾ തുടങ്ങി എല്ലാ സ്ഥലത്തെയും ജലസംഭരണികളും വൃത്തിയാക്കണമെന്നാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് തുടങ്ങിയവരാണ് കാംപെയ്ന് നേതൃത്വം നൽകുന്നത്. നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു.
ഈ വർഷം മാത്രം കേരളത്തിൽ 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഒമ്പത് പേരാണ് ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചികിത്സയിൽ കഴിയുന്നവരുടെ ആവശ്യങ്ങൾക്ക് മരുന്നുകൾ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.
സംസ്ഥാനത്തെ റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുന്നതിനോടൊപ്പം ക്ലോറിൻ അളവുകളും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ഈ നിർദ്ദേശം പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.