Kerala Government Vs Governor: ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കും; സർക്കാർ ഗവർണർ പോര് രൂക്ഷം, തലസ്ഥാനത്ത് അതീവ സുരക്ഷ
Partition Remembrance Day: ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വിസിമാർക്ക് ഗവർണർ വീണ്ടും കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്താൻ പാടില്ലെന്ന നിലപാടിലാണ് സർക്കാർ.

CM Pinarayi Vijayan And Governor Rajendra Arlekar
തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന കടുത്ത നിലപാടിൽ ഗവർണർ രാജേന്ദ്ര അർലേക്കർ (Governor). എന്നാൽ ഈ നിർദേശം പാലിക്കരുതെന്നാണ് സംസ്ഥാന സർക്കാർ കോളേജുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഇത്തരത്തിൽ പരിപാടി നടത്തിയാൽ തടയുമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ്എഫ്ഐയും കെഎസ്‍യുവും.
ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വിസിമാർക്ക് ഗവർണർ വീണ്ടും കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്താൻ പാടില്ലെന്ന നിലപാടിലാണ് സർക്കാർ.
വിഭജന ഭീതിദിനം ആചരിക്കണമെന്നാണ് ചാൻസലറുടെ നിലാപാട്. എന്നാൽ പരിപാടി നടത്താൻ പാടില്ലെന്നാണ് പ്രോ ചാൻസ്ലറുടെ ഭാഗം. ഇതേതുടർന്ന സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്. പരിപാടികൾ സംഘടിപ്പിക്കണമെന്ന് ഓർമ്മിപ്പിച്ചുള്ള കത്തിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് കൂടി ഗവർണർ വിസിമാരോട് ആവശ്യപ്പെടുന്നുണ്ട്. രാജ്ഭവനിൽ നിന്നുള്ള നിർദ്ദേശം പാലിക്കരുതെന്നാണ് സർക്കാർ പറയുന്നത്.
വിഭജന ഭീതി ദിനമായി ഇന്ന് ആചരിക്കാൻ കേന്ദ്ര സർക്കാരാണ് എല്ലാ സംസ്ഥാനങ്ങളോടും ആഹ്വാനം ചെയ്തത്. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ജീവൻ നഷ്ടപ്പെട്ടവരെയും പലായനം ചെയ്യേണ്ടി വന്നവരെയും ഓർമ്മിക്കാനായാണ് ഇന്ന് ഈ ദിനം ആചരിക്കാൻ ഉദ്ദേശിക്കുന്നത്. 2021-ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ദിനം പ്രഖ്യാപിച്ചത്.
ചില സംസ്ഥാനം ഈ ദിനാചരണത്തോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ദിനാചരണവുമായി മുന്നോട്ട് പോകാനാണ് സാധ്യത. നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെ കനത്ത തന്ത്രപ്രധാനമായ എല്ലാ മേഖലകളും സുരക്ഷാ വലയത്തിലാണ്.