G Sudhakaran: ‘മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; തന്നാല്‍ നന്ദിയുണ്ടാകും; ഇല്ലെങ്കിലും പ്രശ്‌നമില്ല’
G Sudhakaran on Whether He Will Join the UDF Ministry: യുഡിഎഫ് മന്ത്രിസഭയിലേക്ക് പരിഗണിക്കുമോയെന്ന് അറിയില്ലെന്ന് ജി. സുധാകരന്‍. തന്നോടാരും സംസാരിച്ചിട്ടില്ല. ചര്‍ച്ച നടന്നിട്ടുണ്ടോയെന്ന് അറിയില്ല. ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയില്‍ താനില്ല. താന്‍ ആവശ്യപ്പെട്ടിട്ടല്ല ഇതിന് മുമ്പ് രണ്ടുതവണ മന്ത്രിയായതെന്നും സുധാകരന്‍.

ജി സുധാകരൻ
ആലപ്പുഴ: തന്നെ യുഡിഎഫ് മന്ത്രിസഭയിലേക്ക് പരിഗണിക്കുമോയെന്ന് അറിയില്ലെന്ന് അമ്പലപ്പുഴ എംഎല്‍എയും, മുന്‍ സിപിഎം നേതാവുമായ ജി. സുധാകരന്‍. തന്നോടാരും സംസാരിച്ചിട്ടില്ല. ചര്‍ച്ച നടന്നിട്ടുണ്ടോയെന്ന് അറിയില്ല. ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയില്‍ താനില്ല. താന്‍ ആവശ്യപ്പെട്ടിട്ടല്ല ഇതിന് മുമ്പ് രണ്ടുതവണ മന്ത്രിയായത്. ഇപ്പോഴും അങ്ങോട്ട് ആവശ്യപ്പെടില്ല. ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്ന രീതി പണ്ടും തനിക്കില്ല. യുഡിഎഫ് എന്ത് തീരുമാനിക്കുന്നുവോ അത് അംഗീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
“തീരുമാനമെടുത്താല്‍ സ്വീകരിക്കും. അതിനുള്ള നന്ദിയുമുണ്ടാകും. തന്നില്ലെങ്കിലും പ്രശ്‌നമില്ല. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ നാളെ വൈകിട്ട് പോകും. വിഡി സതീശന്‍ രാവിലെ ഫോണില്‍ വിളിച്ചിരുന്നു. ഭാര്യാസമേതം വരണമെന്ന് അദ്ദേഹം പറഞ്ഞു. ആശംസകള്‍ അറിയിക്കാന്‍ ഒന്ന് രണ്ടു തവണ അദ്ദേഹത്തെ വിളിച്ചിട്ട് കിട്ടിയിരുന്നില്ല”-സുധാകരന്‍ പറഞ്ഞു.
സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണിയുടെ പരാമര്‍ശത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഖജനാവ് താന്‍ എണ്ണി നോക്കിയിട്ടില്ല. തനിക്ക് അതേക്കുറിച്ച് ഒന്നും പറയാനാകില്ല. പുതിയ സര്‍ക്കാര്‍ കണക്കുകള്‍ നോക്കിയിട്ട് പറയും. അതാണ് ആദ്യ കാര്യമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
Also Read: VD Satheesan Cabinet : ആഭ്യന്തരത്തിൽ അനുനയം ഫലം കണ്ടു! രമേശ് ചെന്നിത്തല വിഡി സതീശൻ മന്ത്രിസഭയിൽ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരും വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനോട് വിരോധമില്ല. യുഡിഎഫില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടെങ്കില്‍ താനെന്ത് വേണം. തനിക്ക് അദ്ദേഹത്തോട് വിരോധമുണ്ടാകേണ്ട ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യവും സതീശന്?
യുഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ധനവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് സൂചന. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹം ആഭ്യന്തര വകുപ്പ് വിട്ടുകൊടുത്തു. വിജിലന്‍സ് വകുപ്പും ചെന്നിത്തലയ്ക്കാണെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ. മുരളീധരന്‍, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, ചാണ്ടി ഉമ്മന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ മന്ത്രിമാരായേക്കും. ഷാനിമോള്‍ ഉസ്മാന്റെ പേരും പരിഗണനയിലുണ്ട്.
അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് സൂചന. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. എന്നാല്‍ സ്പീക്കര്‍ സ്ഥാനം ലഭിക്കുന്നതില്‍ തിരുവഞ്ചൂരിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുസ്ലീം ലീഗില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, വിഇ അബ്ദുല്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ഷംസുദ്ദീന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മറ്റ് ഘടകകക്ഷി നേതാക്കളില്‍ സിപി ജോണ്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍ എന്നിവരും മന്ത്രിമാരായേക്കും. അനൂപ് ജേക്കബും, മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷം വീതം മന്ത്രിമാരാകാനാണ് സാധ്യത. 21 അംഗ ക്യാബിനറ്റ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്നതിന്റെ അന്തിമ ചിത്രം നാളെ ലഭിക്കും.
English Summary
G. Sudhakaran stated he has not demanded a minister post in UDF cabinet. He noted that no one has spoken to him regarding a cabinet entry. He added that he will fully accept whatever decision the UDF makes. Ultimately, he clarified that he has no issues even if he is not given a position.