Doctors Job: ജോലിക്ക് വരാത്ത കേരളത്തിലെ ഡോക്ടർമാർക്ക് ‘ഏഴിൻ്റെ പണി’; 84 പേരുടെ ജോലി പോയി, കടുത്ത നടപടി
Kerala Government Action Against Doctors: ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നിഷേധിക്കുന്നതിന് കാരണമാകും. ജോലിക്ക് കൃത്യമായി വരാത്ത ബാക്കിയുള്ളവർക്കെതിരേയുള്ള നടപടികൾ തുടർന്ന് വരികയാണെന്നും മന്ത്രി അറിയിച്ചു.

Minister Veena George
തിരുവനന്തപുരം: അനധികൃതമായി സേവനത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഡോക്ടർമാർക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യ വകുപ്പ്. ഇത്തരത്തിൽ ആരോഗ്യ വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്കെതിരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതുകൂടാതെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 81 ഡോക്ടർമാരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത മൂന്ന് ഡോക്ടർമാരേയും ഉൾപ്പെടെ 84 പോരെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർവീസിൽ നിന്ന് പിരിച്ച് വിട്ടതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ പിരിച്ച് വിട്ടതിന് പുറമെയുള്ള കണക്കാണിത്. ജോലിക്ക് കൃത്യമായി വരാത്ത ബാക്കിയുള്ളവർക്കെതിരേയുള്ള നടപടികൾ തുടർന്ന് വരികയാണ്.
പല തവണ അവസരം നൽകിയിട്ടും താക്കീത് നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താല്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഇവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
ഇത്രയധികം നാളുകളായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നിഷേധിക്കുന്നതിനും കാരണമാകും. അതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്നും മന്ത്രി അറിയിച്ചു.