Kerala Hartal: സംസ്ഥാനവ്യാപകമായി ഇന്ന് ഹര്‍ത്താല്‍; പരീക്ഷകള്‍ നടക്കില്ല; കടകള്‍ തുറക്കുമോ?
Statewide Hartal Today After Nithin Raj Death: രോഹിത് വെമുല നിയമം കേരളത്തില്‍ നടപ്പാക്കുക, നിതിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കു, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
കോഴിക്കോട്: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. 52 ദളിത് ആദിവാസി സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
രോഹിത് വെമുല നിയമം കേരളത്തില്‍ നടപ്പാക്കുക, നിതിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കു, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
കടകള്‍ തുറക്കുമോ?
ഇന്നത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഒന്നാം പ്രതിയായ ഡോ. എംകെ റാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ ഹര്‍ത്താലിന്റെ ആവശ്യമില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സിമിതി വൈസ് പ്രസിഡന്റ് പിസി ജേക്കബ് പറഞ്ഞു. അതിനാല്‍ തന്നെ സംസ്ഥാനത്തെ എല്ലാ കടകമ്പോളങ്ങളും പതിവുപോലെ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുന്നതാണ്.




പരീക്ഷകളില്‍ മാറ്റം
സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
വാഹനങ്ങള്‍ തടയുമോ?
ഹര്‍ത്താല്‍ ദിനത്തില്‍ റോഡിലിറങ്ങുന്ന വാഹനങ്ങള്‍ നിര്‍ബന്ധപൂര്‍വം തടയില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവരും ഹര്‍ത്താലുമായി സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിതിന്‍ രാജിന്റെ ആത്മഹത്യ
ഈ വര്‍ഷം ഏപ്രില്‍ പത്തിനാണ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥിയാായ നിതിന്‍ രാജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നിതിന്‍ രാജ്. ഉടന്‍ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിതിനെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിതിന്‍ മരണത്തിന് പിന്നാലെ കോളേജിലെ മറ്റ് വിദ്യാര്‍ഥികളും കുടുംബവും അധ്യാപകരായ ഡോ. എംകെ റാം, സംഗീത എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നിതിന്‍ നിരന്തര ജാതി അധിക്ഷേപങ്ങള്‍ക്കും പീഡനത്തിനും ഇരയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ശരിവെക്കുന്ന രീതിയില്‍ കോളേജിലെ മറ്റ് കുട്ടികളും മൊഴി നല്‍കി.
നിറം, ജാതി, സമ്പത്ത് തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ഇയാള്‍ നിരന്തരം അധിക്ഷേപിച്ചിരുന്നു. ഇയാളുടെ പീഡനം സഹിച്ചാണ് പലരും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എന്നാണ് വിവരം. അധ്യാപകനില്‍ നിന്നുണ്ടായ ഇത്തരം പെരുമാറ്റങ്ങളെ തുടര്‍ന്ന് നിതിന്‍ കടുത്ത ഭാഷയില്‍ തന്നെ സംസാരിക്കുകയും ചെയ്തു, എന്നാല്‍ ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
Also Read: Hartal: കേരളത്തിൽ നാളെ ഹർത്താൽ, വാഹനങ്ങൾ തടയും!
ഡോ. റാമിനും സംഗീതയ്ക്കുമെതിരെ ആത്മഹത്യ പ്രേരണാ കുറ്റവും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സംഗീതയ്ക്ക് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റാമിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇയാള്‍ നിലവില്‍ ഒളിവിലാണ്.
നിതിന്റെ മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളില്‍ നിന്നുള്ള സമ്മര്‍ദമുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്‍സ്റ്റാ പേ ആപ്പിനെതിരെ കേസെടുക്കുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് ഇവര്‍ നിതിനെ സമ്മര്‍ദത്തിലാക്കിയിരുന്നതായാണ് വിവരം.
English Summary
A hartal is being observed in Kerala today to protest the death of Ancharakandi Dental College student Nithin Raj. The hartal is being led by around 52 Dalit organizations. They demand strict action against the culprits.