Sabarimala bhandaram: ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പോലീസ് കയറരുത്
സ്പോട്ട് ബുക്കിങ് സംവിധാനം സാധാരണ ഭക്തർക്ക് വേണ്ടിയുള്ളതാണ്. അവിടെ പോലീസ് ഇടപെടൽ പാടില്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം വേണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊച്ചി: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിനുള്ളിൽ പോലീസ് ഐജി പ്രവേശിച്ച സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥർ ഒരു കാരണവശാലും ഭണ്ഡാരത്തിൽ പ്രവേശിക്കരുതെന്ന് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് കർശന നിർദേശം നൽകി.
പശ്ചാത്തലം
ശബരിമല പോലീസ് ജോയിന്റ് കോ-ഓർഡിനേറ്ററായ ഐജി ശ്യാം സുന്ദറും സംഘവും ഡിസംബർ 11-ന് രാവിലെ ഭണ്ഡാര മുറിയിൽ പ്രവേശിച്ചതിനെതിരെ എക്‌സിക്യൂട്ടീവ് ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു. യൂണിഫോമിലും സിവിൽ ഡ്രസിലുമായി എത്തിയ പോലീസ് സംഘം യാതൊരു കാരണവുമില്ലാതെയാണ് നിയന്ത്രിത മേഖലയായ ഭണ്ഡാരത്തിൽ കയറിയതെന്ന് സ്പെഷ്യൽ കമ്മിഷണർ കോടതിയെ അറിയിച്ചു. ഇത് ഗൗരവകരമായ ചട്ടലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
സ്പോട്ട് ബുക്കിങ്ങിലെ അനധികൃത ഇടപെടൽ
ഭണ്ഡാരത്തിലെ പോലീസ് പ്രവേശനം കൂടാതെ നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ് കൗണ്ടറുകളിലെ പോലീസിന്റെ ഇടപെടലിനെയും കോടതി വിമർശിച്ചു. സ്പോട്ട് ബുക്കിങ് കൗണ്ടറുകളിൽ പോലീസിന് വേണ്ടപ്പെട്ടവരെ മാത്രം പ്രത്യേകമായി പരിഗണിക്കുന്ന രീതി അംഗീകരിക്കാനാവില്ല.
സ്പോട്ട് ബുക്കിങ് സംവിധാനം സാധാരണ ഭക്തർക്ക് വേണ്ടിയുള്ളതാണ്. അവിടെ പോലീസ് ഇടപെടൽ പാടില്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. പുല്ലുമേട്, കാനന പാത വഴി വരുന്ന തീർത്ഥാടകർക്കും നിയന്ത്രണങ്ങൾ ബാധകമാണെന്ന് കോടതി വ്യക്തമാക്കി. എരുമേലി വഴി കാനന പാതയിലൂടെ വരുന്നവർക്കും ബുക്കിങ് നിർബന്ധമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത തീർത്ഥാടകരെ മാത്രമേ പുല്ലുമേട് വഴി കടത്തിവിടാവൂ എന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.