Kerala Local Body Election 2025 : സ്ഥാനാർഥിയാക്കിയില്ല; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
BJP Worker Died in Thiruvananthapuram: പാർട്ടി നേതാക്കളിൽ നിന്ന് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സൂചന ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആത്മഹത്യക്ക് മുൻപ് ചില മാധ്യമസ്ഥാപനങ്ങളിലേക്ക് അദ്ദേഹം കത്തയച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതിൽ മനംനൊന്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. തൃക്കാണ്ണപ്പുരം വാർഡിലെ ബിജെപി പ്രവർത്തകനായ ആനന്ദ് കെ. തമ്പിയാണ് ആത്മഹത്യ ചെയ്തത്.
ഉച്ചയോടെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആനന്ദിനെ ബന്ധുക്കൾ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കാണ്ണപ്പുരം വാർഡിൽ ആനന്ദ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപിച്ച പട്ടികയിൽ പേര് ഇല്ലാതെ വന്നതോടെയാണ് അദ്ദേഹം കടുംകൈ ചെയ്തത്. പാർട്ടി നേതാക്കളിൽ നിന്ന് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സൂചന ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആത്മഹത്യക്ക് മുൻപ് ചില മാധ്യമസ്ഥാപനങ്ങളിലേക്ക് അദ്ദേഹം കത്തയച്ചിരുന്നു.
Also read – സിപിഎമ്മിന്റെ പരാതി പാരയായി, കോൺഗ്രസിലെ ഇളമുറക്കാരി വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല
മരണക്കുറിപ്പിലെ ഗുരുതര ആരോപണങ്ങൾ
ഞാൻ ആനന്ദ് കെ തമ്പി, ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. അതിനുള്ള കാരണം തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയാ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടൻ എന്നറിയിപ്പെടുന്ന ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, കാര്യവാഹകം രാജേഷ് എന്നിവർ ആണ്. അവർ മണ്ണ് മാഫിയയാണ്.
അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിന്റെ ഒരു ആൾ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാർഥിയാക്കിയത്. ഇനിയും ഒരാൾക്ക് ഇത്തരത്തിലൊരു ഗതി ഉണ്ടാകരുതെന്ന് ഭഗവാനോട് പ്രാർഥിച്ചുകൊണ്ട് നിർത്തുന്നു’