Kerala Local Body Election weather : ആദ്യം തണുക്കും… പിന്നെ എരിപൊരി ചൂട്… രണ്ടാംഘട്ട ഇലക്ഷൻ ദിനത്തിലെ കാലാവസ്ഥ ഇങ്ങനെ
Kerala Local Body Election Phase Two, Weather: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ അതിരാവിലെ തണുപ്പ് ശക്തമായിരിക്കും.
കണ്ണൂർ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഡിസംബർ 11-ന് നടക്കാനിരിക്കെ, വടക്കൻ ജില്ലകളിൽ കാലാവസ്ഥ അനുകൂലമായിരിക്കുമെന്ന് പ്രവചനം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് മഴ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകരും കേന്ദ്ര കാലാവസ്ഥാ വകുപ്പും വിലയിരുത്തിയത്.
രാവിലെ തണുപ്പ് ശക്തമാകും, പകൽ ചൂട് കൂടും
സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഉത്തരേന്ത്യൻ അതിമർദ്ദത്തിന്റെ സ്വാധീനം ശക്തമായി നിലനിൽക്കുന്നതിനാൽ, താപനിലയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പകൽ താപനില ഉയരും (31°C നും 34°C നും ഇടയിൽ) ആയിരിക്കും. ഉച്ചസമയത്ത് കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വോട്ടർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രിയും രാവിലെയും താപനില കുറയും.
ALSO READ: തിരഞ്ഞെടുപ്പ് നോക്കാതെ മദ്യം ശേഖരിച്ച് വൻ വിലയ്ക്ക് വിൽപ്പന, പ്രതികൾ പിടിയിൽ
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ അതിരാവിലെ തണുപ്പ് ശക്തമായിരിക്കും. വരുന്ന ദിവസങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നും പകൽ താപനില ഉയരുമെന്നും വെതർമാൻ കേരള പോസ്റ്റിൽ പറയുന്നു. രാത്രി താപനില കുറയും, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത എന്നും വടക്കൻ കേരളം ഉൾപ്പെടെ ഉത്തരേന്ത്യൻ അതിമർദത്തിന്റെ പിടിയിലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
മലയോര മേഖലകളിൽ കടുത്ത ജാഗ്രത
ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നതിന് പിന്നാലെ ശക്തമായ തണുപ്പ് വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും അനുഭവപ്പെട്ടു തുടങ്ങി. വയനാട്ടിലെയും ഇടുക്കിയിലെയും താപനില വീണ്ടും കുറഞ്ഞ നിലയിൽ തുടരുന്നു. വയനാട് ജില്ലയിൽ കബനിഗിരിയിൽ 13.2∘C, കൽപ്പറ്റയിൽ 14.5∘C എന്നിങ്ങനെയാണ് തണുപ്പ് രേഖപ്പെടുത്തിയത്. തണുപ്പ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ മൂന്നാറിൽ 9.0∘C വരെ താപനില താഴ്ന്നു. വട്ടവട, കുണ്ടള എന്നിവിടങ്ങളിൽ ഒറ്റ അക്ക താപനിലയാണ് ഇപ്പോഴുമുള്ളത് എന്നാണ് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളത്തിന്റെ പോസ്റ്റിലുള്ളത്.
രാവിലെ തണുപ്പ് കൂടുതലായിരിക്കുമെങ്കിലും, പകൽ സമയത്ത് ചൂട് ഉയരുന്നത് വോട്ടർമാരെ ഉച്ചയ്ക്ക് ശേഷം പോളിംഗ് ബൂത്തുകളിലേക്ക് എത്തിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.