Kerala Rain Alert Today: സംസ്ഥാനത്ത് മഴ തുടരും, മുന്നറിയിപ്പും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala Rain Alert October 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആന്ധ്രയിലെ മച്ലി പട്ടണത്തിനും കലിംഗ പട്ടണത്തിനുമിടയിലായിരിക്കും മോൻതാ കര തൊട്ടത്. മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് അനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ കുറവുണ്ടാകും. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
Also Read:‘മോൻത’യിൽ കിടുങ്ങി തമിഴ്നാട്; നെല്ലൂർ വിശാഖപട്ടണം മേഖലകളിൽ കനത്ത മഴയും കാറ്റും നാശം വിതയ്ക്കുന്നു
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കർണാടക തീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.വടക്കൻ തമിഴ്നാട് തീരം, പുതുച്ചേരി തീരം എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
അതേസമയം കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കൊച്ചി നഗരത്തിലും പരിസരത്തും വെള്ളക്കെട്ടുണ്ടായി . യാത്രക്കാർ വലഞ്ഞു. നഗരത്തിന്റെ പലയിടത്തും യാത്ര തടസ്സം അനുഭവപ്പെട്ടു. ഇടുക്കിയിൽ ഖനനത്തിനും മണ്ണെടുപ്പിനും ജില്ലാ ഭരണകൂടം താൽക്കാലിക നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ദേവികുളം താലൂക്കിലെ ഖനനപ്രവർത്തനങ്ങൾ പൂർണമായി നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖനനം പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അടിമാലി, പള്ളിവാസൽ എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിനെ തുടർന്നാണ് തീരുമാനം