Kerala Rain Alert: മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala Heavy Rain Alert Latest : മധ്യകേരളത്തില്‍ മഴ ശക്തമായേക്കും. നാളെയും, മറ്റന്നാളും മൂന്ന് ജില്ലകളില്‍ വീതം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും, വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ മധ്യകേരളത്തില്‍ മഴ ശക്തമായേക്കും. നാളെയും (ജൂണ്‍ 11), മറ്റന്നാളും (ജൂണ്‍ 12) മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും, വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും, കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. വ്യാഴാഴ്ച പാലക്കാട് മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂണ്‍ 13-ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. മറ്റ് 11 ജില്ലകളിലും അന്ന് ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 14ന് യെല്ലോ അലര്‍ട്ടുള്ളത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളില്‍ മാത്രമാണ്.
ജാഗ്രത വേണം
ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാം. മഞ്ഞ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഗ്രീന്‍ അലര്‍ട്ടുള്ള ജില്ലകളില്‍ നേരിയത് മുതല്‍ മിതമായ തോതില്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്.
ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. ശക്തമായ കാറ്റ് വീശിയടിക്കാമെന്നതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. പുഴകളിലോ, മറ്റ് ജലാശയങ്ങളിലോ ഇറങ്ങരുത്. മഴ ശക്തമാകുമ്പോള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.
മത്സ്യബന്ധനത്തിന് വിലക്ക്
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂണ്‍ 12 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു. മണിക്കൂറില്‍ 40-60 കി.മീ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കാലാവസ്ഥ വകുപ്പിന്റെ ട്വീറ്റ്
मौसम संबंधी चेतावनी
मुख्य बिंदु
(i) पश्चिमी विक्षोभ के प्रभाव में, 13 जून तक उत्तर-पश्चिम भारत में वर्षा का दौर जारी रहने की संभावना है, तथा 11 और 12 जून, 2026 को गरज-चमक के साथ तेज़ हवाएँ (50-60 किमी/घंटा) चलने और ओलावृष्टि होने की संभावना है।
(ii) अगले 5-7 दिनों के दौरान… pic.twitter.com/o6tUkllkMM— India Meteorological Department (@Indiametdept) June 10, 2026
രാജ്യത്തിന്റെ മറ്റിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ജൂൺ 13 വരെ ഈർപ്പമുള്ള മഴയ്ക്കും, ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും (മണിക്കൂറിൽ 50-60 കിലോമീറ്റർ) ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അടുത്ത 5-7 ദിവസങ്ങളിൽ ഇന്ത്യ, വടക്കുകിഴക്കൻ ഇന്ത്യ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്തതോ വളരെ ശക്തമായതോ ആയ മഴ (7-20 സെന്റീമീറ്റർ) ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary
Heavy rain is expected in central Kerala over the coming days. Orange alerts have been issued for Ernakulam, Idukki, and Thrissur on Thursday, and for Kottayam, Ernakulam, and Idukki on Friday. Several other districts are under yellow and green alerts today and tomorrow. By June 13 and 14, the heavy rain will shift to fewer, specific districts.